അൽ-സബൂർ 118  

വിജയം ലഭിച്ചതിനു നന്ദി

118 1റബ്ബിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

2അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

3അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഹാറൂന്റെ ഭവനം പറയട്ടെ!

4അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് റബ്ബിന്റെ ഭക്തന്‍മാര്‍ പറയട്ടെ!

5ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ റബ്ബിനെ വിളിച്ചപേക്ഷിച്ചു; എന്റെ ധുആ കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു.

6റബ്ബ് എന്റെ പക്ഷത്തുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?

7എന്നെ സഹായിക്കാന്‍ റബ്ബ് എന്റെ പക്ഷത്തുണ്ട്; ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.

8മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ റബ്ബില്‍ അഭയം തേടുന്നതു നല്ലത്.

9പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ റബ്ബില്‍ അഭയം തേടുന്നതു നല്ലത്.

10ജനതകള്‍ എന്നെ വലയം ചെയ്തു; റബ്ബിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.

11അവരെന്നെ വലയം ചെയ്തു; എല്ലാവശത്തും നിന്ന് അവരെന്നെ വളഞ്ഞു; റബ്ബിന്റെ നാമത്തില്‍ ഞാനവരെ വിച്‌ഛേദിച്ചു.

12തേനീച്ച പോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീ പോലെ അവര്‍ ആളിക്കത്തി; റബ്ബിന്റെ നാമത്തില്‍ ഞാനവരെ വിച്‌ഛേദിച്ചു.

13അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, റബ്ബെന്റെ സഹായത്തിനെത്തി.

14റബ്ബ് എന്റെ ബലവും എന്റെ ഗാനവുമാണ്; അവിടുന്ന് എനിക്കു രക്ഷ നല്‍കി.

15ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു; റബ്ബിന്റെ വലം കൈയ്യുടെ കരുത്തു പ്രകടമാക്കി.

16റബ്ബിന്റെ വലത്തു കൈ മഹത്വമാര്‍ജിച്ചിരിക്കുന്നു; റബ്ബിന്റെ വലത്തു കൈ കരുത്തു പ്രകടമാക്കി.

17ഞാന്‍ മയ്യത്താകില്ല, ജീവിക്കും; ഞാന്‍ റബ്ബിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

18റബ്ബ് എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്ന് മയ്യത്താക്കിയില്ല.

19നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നു തരുക; ഞാന്‍ അവയിലൂടെ പ്രവേശിച്ചു റബ്ബിനു നന്ദി പറയട്ടെ.

20ഇതാണു റബ്ബിന്റെ കവാടം; നീതിമാന്‍മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.

21അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്റെ ദുആ കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും.

22പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.

23ഇതു റബ്ബിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ കാഴ്ചയിൽ അതിശയമായിരിക്കുന്നു.

24റബ്ബ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.

25റബ്ബേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! പടച്ച റബ്ബേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!

26റബ്ബിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ റബ്ബിന്റെ മുഖദ്ദസ്സിൽ നിന്നു നിങ്ങളെ ആശീര്‍വദിക്കും.

27റബ്ബാണ് ഖുദാ; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ഖുർബാനിയിലേക്കു നീങ്ങുവിന്‍.

28അങ്ങാണ് എന്റെ ഖുദാ; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ഖുദാ; ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.

29റബ്ബിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.