അൽ-ആവിയാനി (ലേവ്യാ) 14

ത്വക് രോഗ ശുദ്ധീകരണം

14 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2കുഷ്ഠരോഗിയുടെ ശുദ്ധീകരണ ദിനത്തില്‍ അനുഷ്ഠിക്കേണ്ട ശരീഅത്ത് ഇതാണ്; അവനെ ഇമാമിന്റെ അടുക്കല്‍ കൊണ്ടുവരണം. 3ഇമാം പാളയത്തിനു പുറത്തുപോയി അവനെ പരിശോധിക്കണം. 4രോഗി സുഖം പ്രാപിച്ചെന്നു കണ്ടാല്‍ ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പു ചെടി എന്നിവ കൊണ്ടുവരാന്‍ നിര്‍ദേശിക്കണം. 5ഒരു മണ്‍പാത്രത്തില്‍ ശുദ്ധമായ ഉറവ വെള്ളമെടുത്ത് പക്ഷികളിലൊന്നിനെ അതിനുമീതേ വച്ചു കൊല്ലാന്‍ ഇമാം കല്‍പിക്കണം. 6ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്ഷിയോടൊപ്പം ഉറവ വെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കണം. 7പിന്നെ ഇമാം ആ രക്തം കുഷ്ഠരോഗത്തില്‍ നിന്നു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ മേല്‍ ഏഴുപ്രാവശ്യം തളിക്കണം. അതിനുശേഷം അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ തുറസ്‌സായ സ്ഥലത്തേക്കു പറപ്പിച്ചുവിടുകയും വേണം. 8അനന്തരം, ശുദ്ധീകരിക്കപ്പെടേണ്ടവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകി, ശിരസ്‌സു മുണ്‍ഡനം ചെയ്ത്, വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും. അതിനുശേഷം അവന്‍ പാളയത്തില്‍ വരട്ടെ. എന്നാല്‍, ഏഴു ദിവസത്തേക്ക് അവന്‍ കൂടാരത്തിനു വെളിയില്‍ താമസിക്കണം. 9ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും ക്ഷൗരം ചെയ്യണം. വസ്ത്രങ്ങള്‍ കഴുകി വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും.

10എട്ടാം ദിവസം അവന്‍ ഊനമറ്റ രണ്ട് ആണ്‍ കുഞ്ഞാടുകളെയും ഒരു വയസ്‌സുള്ള ഊനമറ്റ ഒരു പെണ്ണാട്ടിന്‍ കുട്ടിയെയും അതോടൊപ്പം ധാന്യ ഖുർബാനിക്കായി എണ്ണചേര്‍ത്ത പത്തില്‍മൂന്ന് ഏഫാ നേരിയ മാവും ഒരു ലോഗ് എണ്ണയും കൊണ്ടുവരണം. 11ഇമാം ശുദ്ധീകരിക്കേണ്ടവനോടൊപ്പം ഇവയെല്ലാം റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരട്ടെ. 12മുട്ടാടുകളില്‍ ഒന്നിനെ ഒരു ലോഗ് എണ്ണയോടു കൂടി പ്രായശ്ചിത്ത ഖുർബാനിയായി അര്‍പ്പിച്ച് റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ നീരാജനം ചെയ്യണം. 13പാപപരിഹാര ഖുർബാനിക്കും ദഹന ഖുർബാനിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാര ഖുർബാനിക്കുള്ള മൃഗത്തെപ്പോലെ പ്രായശ്ചിത്ത ഖുർബാനിക്കുള്ള മൃഗവും ഇമാമിനുള്ളതാണ്. ഇത് അതിവിശുദ്ധമാണ്. 14ഇമാം പ്രായശ്ചിത്ത ഖുർബാനിക്കുള്ള മൃഗത്തിന്റെ കുറച്ചു രക്തമെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തു കൈയുടെ തള്ളവിരലിലും വലത്തു കാലിന്റെ പെരുവിരലിലും പുരട്ടണം. 15അനന്തരം, അവന്‍ എണ്ണയില്‍ കുറച്ചെടുത്ത് തന്റെ ഇടത്തെ ഉള്ളം കൈയില്‍ ഒഴിക്കണം. 16അതില്‍ വലത്തു കൈയുടെ വിരല്‍മുക്കി ഏഴു പ്രാവശ്യം റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ തളിക്കണം. 17കൈയില്‍ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തു ചെവിയുടെ അഗ്രത്തിലും വലത്തു കൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പ്രായശ്ചിത്ത ഖുർബാനി മൃഗത്തിന്റെ രക്തം പുരട്ടിയിരുന്നതിനു മീതേ പുരട്ടണം. 18കൈയില്‍ ബാക്കിവരുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ ശിരസ്‌സില്‍ ഒഴിക്കണം. അങ്ങനെ ഇമാം റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം; 19പാപപരിഹാര ഖുർബാനിയര്‍പ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ടവനു വേണ്ടി പാപപരിഹാരം ചെയ്യണം. അതിനുശേഷം ദഹനഖുർബാനിക്കുള്ള മൃഗത്തെ കൊല്ലണം. 20ഇമാം ഖുർബാനി പീഠത്തില്‍ ദഹന ഖുർബാനിയും ധാന്യ ഖുർബാനിയും അര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവന്‍ ശുദ്ധനാകും.

21എന്നാല്‍, അവന്‍ ദരിദ്രനും അത്രയും കൊടുക്കാന്‍ കഴിവില്ലാത്തവനുമാണെങ്കില്‍ തന്റെ പാപപരിഹാരത്തിനുവേണ്ടി പ്രായ ശ്ചിത്തഖുർബാനിയായി നീരാജനം ചെയ്യാന്‍ ഒരു മുട്ടാടിനെയും ധാന്യഖുർബാനിക്ക് എണ്ണചേര്‍ത്ത പത്തിലൊന്ന് ഏഫാ നേരിയ മാവും ഒരുലോഗ് എണ്ണയും കൊണ്ടുവരണം. 22കൂടാതെ അവന്‍ കഴിവനുസരിച്ച് പാപപരിഹാര ഖുർബാനിക്കും ദഹന ഖുർബാനിക്കും ഒന്നുവീതം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. 23അവന്‍ തന്റെ ശുദ്ധീകരണത്തിനായി ഇവയെല്ലാം എട്ടാം ദിവസം റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍, ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ ഇമാമിന്റെ മുന്‍പില്‍ കൊണ്ടുവരണം. 24ഇമാം പ്രായശ്ചിത്ത ഖുർബാനിക്കുള്ള കുഞ്ഞാടിനെയും അതോടൊപ്പം ഒരു ലോഗ് എണ്ണയും റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ നീരാജനം ചെയ്യണം. 25പിന്നെ അവന്‍ പ്രായശ്ചിത്ത ഖുർബാനിക്കുള്ള കുഞ്ഞാടിനെ കൊല്ലണം. അതിന്റെ കുറച്ചു രക്തമെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടണം. 26അതിനു ശേഷം ഇമാം കുറച്ച് എണ്ണ തന്റെ ഇടത്തെ ഉള്ളംകൈയില്‍ എടുക്കണം. 27അതില്‍ വലത്തു കൈയുടെ വിരല്‍ മുക്കി ഏഴുപ്രാവശ്യം റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ തളിക്കണം. 28കൈയില്‍ ബാക്കിയുള്ള എണ്ണയില്‍ കുറച്ചെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും, പ്രായശ്ചിത്ത ഖുർബാനിയുടെ രക്തം പുരട്ടിയ ഭാഗത്ത് പുരട്ടണം. 29ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ പാപങ്ങളുടെ പരിഹാരത്തിനായി റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍വച്ച് അവന്റെ തലയില്‍ ഒഴിക്കണം. 30പിന്നെ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ കഴിവനുസരിച്ചു കൊണ്ടുവന്ന ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്നു പാപപരിഹാരഖുർബാനിക്കും മറ്റേതു ദഹനഖുർബാനിക്കുമായി ധാന്യഖുർബാനിയോടു കൂടി കാഴ്ചവയ്ക്കണം. 31അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനു വേണ്ടി റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ ഇമാം പാപപരിഹാരം ചെയ്യണം. 32ഇതു ശുദ്ധീകരണത്തിനാവശ്യമായ കാഴ്ചകള്‍ നല്‍കാന്‍ കഴിവില്ലാത്ത കുഷ്ഠരോഗികള്‍ക്കു വേണ്ടിയുള്ള ശരീഅത്താണ്.

ഭവന ശുദ്ധീകരണം

33റബ്ബ്ൽ ആലമീൻ മൂസായോടും ഹാറൂനോടും അരുളിച്ചെയ്തു: 34ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന കാനാന്‍ ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവിടെ നിങ്ങളുടെ ഒരു വീടിനു ഞാന്‍ പൂപ്പല്‍ വരുത്തിയാല് 35വീട്ടുടമസ്ഥന്‍ വന്നു ഇമാമിനോടു തന്റെ വീടിന് ഏതോ രോഗബാധയുള്ളതായി തോന്നുന്നു എന്നുപറയണം. 36വീട്ടിലെ വസ്തുക്കളെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍ പരിശോധനയ്ക്കു ചെല്ലുന്നതിനു മുന്‍പ് അവയെല്ലാം വീട്ടില്‍ നിന്നു മാറ്റാന്‍ ഇമാം കല്‍പിക്കണം; അതിനു ശേഷം പരിശോധനയ്ക്കു ചെല്ലണം. 37അവന്‍ വീടു പരിശോധിക്കണം. വീടിന്റെ ഭിത്തിയില്‍ മറ്റു ഭാഗങ്ങളേക്കാള്‍ കുഴിഞ്ഞ് പച്ചയോ ചുവപ്പോ നിറമുള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍, 38വീട്ടില്‍നിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം. 39ഏഴാംദിവസം തിരിച്ചെത്തി പരിശോധിക്കുമ്പോള്‍ വീടിന്റെ ഭിത്തികളില്‍ പൂപ്പല്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, 40അതു ബാധിച്ചിട്ടുള്ള കല്ലുകള്‍ ഭിത്തിയില്‍നിന്നെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്ധമായ സ്ഥലത്തേക്ക് എറിഞ്ഞു കളയാന്‍ ഇമാം കല്‍പിക്കണം. 41അനന്തരം, വീടിന്റെ അകം മുഴുവന്‍ ചുരണ്ടി, പൊടി പട്ടണത്തിന്റെ വെളിയില്‍ അശുദ്ധമായ സ്ഥലത്തു കളയാന്‍ നിര്‍ദേശിക്കണം. 42ഇളക്കിയെടുത്ത കല്ലുകളുടെ സ്ഥാനത്ത് വേറെ കല്ലുകള്‍ വയ്ക്കുകയും വീടു പുതുതായി തേയ്ക്കുകയും വേണം.

43കല്ലുകള്‍ മാറ്റി, വീടു ചുരണ്ടി, പുതുതായി തേച്ചതിനു ശേഷവും പൂപ്പല്‍ പ്രത്യക്ഷപ്പെട്ടാല്‍, ഇമാം ചെന്നു പരിശോധിക്കണം. 44അതു വീട്ടിലെല്ലാം പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് അപരിഹാര്യമാണ്. ആ വീട് അശുദ്ധമാണ്. 45ആ വീട് ഇടിച്ചുപൊളിച്ച് അതിന്റെ കല്ലും തടിയും കുമ്മായവും പട്ടണത്തിനു വെളിയില്‍ അശുദ്ധമായ സ്ഥലത്തു കൊണ്ടു പോയി കളയണം. 46വീട് അടച്ചിട്ടിരിക്കുന്ന സമയത്ത് അതില്‍ പ്രവേശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 47ആ ഭവനത്തില്‍ കിടന്നുറങ്ങുന്നവനും അവിടെവച്ചു ഭക്ഷിക്കുന്നവനും തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണം.

48എന്നാല്‍, ഇമാമിന്റെ പരിശോധനയില്‍ പുതുതായി തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നു. 49ആ വീടിന്റെ ശുദ്ധീകരണത്തിനായി അവന്‍ രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പു ചെടി എന്നിവ എടുക്കണം. 50ഒരു പക്ഷിയെ മണ്‍പാത്രത്തില്‍ ഉറവവെള്ളമെടുത്ത് അതിനുമീതേവച്ചു കൊല്ലണം. 51അനന്തരം, ജീവനുള്ള പക്ഷിയെ എടുത്ത് ദേവദാരു, ഈസ്സോപ്പു ചെടി, ചെമന്ന നൂല്‍ എന്നിവയോടൊപ്പം ഉറവ വെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തിലും ഉറവ വെള്ളത്തിലും മുക്കി വീടിന്‍മേല്‍ ഏഴു പ്രാവശ്യം തളിക്കണം. 52അങ്ങനെ അവന്‍ പക്ഷിയുടെ രക്തം, ഉറവവെള്ളം, ജീവനുള്ള പക്ഷി, ദേവദാരു, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവകൊണ്ട് വീടു ശുദ്ധീകരിക്കണം. 53അനന്തരം, ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് തുറസ്‌സായ സ്ഥലത്തേക്കു പറപ്പിച്ചുവിടണം. അങ്ങനെ, ആ വീടിനു വേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും.

54ചിരങ്ങ്, തടിപ്പ്, പരു, പാണ്ട് എന്നീ രോഗങ്ങളെയും 55വസ്ത്രത്തിലുണ്ടാകുന്ന കരിമ്പന്‍, 56വീടിനെ ബാധിക്കുന്ന പൂപ്പല്‍ തുടങ്ങി പലതരം അശുദ്ധികളെയും സംബന്ധിക്കുന്ന ശരീഅത്താണിത്. 57ഇവ എപ്പോഴെല്ലാം അശുദ്ധമെന്നും എപ്പോഴെല്ലാം ശുദ്ധമെന്നും ഈ നിയമങ്ങള്‍ നിര്‍ണയിക്കുന്നു.