സൂറ അൽ-യൂസാആ 5

യസ്രായിലാഹ് ഗില്‍ഗാലില്‍

5 1യിസ്രായിലാഹ് ജനത്തിന് അക്കരെ കടക്കാന്‍ വേണ്ടി റബ്ബ്ൽ ആലമീൻ ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്‍റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യ രാജാക്കന്മാരും അവരെ ഭയപ്പെട്ട് ചഞ്ചലചിത്തരായി.

2അപ്പോള്‍ റബ്ബ്ൽ ആലമീൻ യൂസാആയോടു കല്‍പിച്ചു: കല്‍ക്കത്തിയുണ്ടാക്കി യിസ്രായിലാഹ് ജനത്തെ സുന്നത്ത് ചെയ്യുക. 3യൂസാആ ഗിബെയാത്ത്-ഹാരലോത്തില്‍ കല്‍ക്കത്തി കൊണ്ട് യിസ്രായിലാഹ് മക്കളെ സുന്നത്ത് ചെയ്തു. 4അവരെ സുന്നത്ത് ചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍ നിന്നു പുറപ്പെട്ടപ്പോള്‍ യുദ്ധം ചെയ്യാന്‍ പ്രായമായിരുന്ന പുരുഷന്‍മാര്‍, മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ മരിച്ചുപോയി. 5ഈജിപ്തില്‍ നിന്നു പുറപ്പെട്ടവരെല്ലാം സുന്നത്ത് ചെയതവരായിരുന്നെങ്കിലും യാത്രാമധ്യേ ജനിച്ചവര്‍ സുന്നത്ത് ചെയ്തവരായിരുന്നില്ല. 6യിസ്രായിലാഹ് ജനം നാല്‍പതു സംവത്‌സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ട, യുദ്ധം ചെയ്യാന്‍ പ്രായമായ പുരുഷന്‍മാരെല്ലാം റബ്ബ്ൽ ആലമീന്‍റെ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ട് മരിച്ചുപോയി; അവര്‍ക്കു നല്‍കുമെന്ന് പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശം അവരെ കാണിക്കുകയില്ലെന്ന് റബ്ബ്ൽ ആലമീൻ ശപഥം ചെയ്തിരുന്നു. 7അവര്‍ക്കു പകരം അവകാശികളായി ഉയര്‍ത്തിയ മക്കളെയാണ് യൂസാആ സുന്നത്ത് ചെയ്യിച്ചത്; യാത്രാമധ്യേ സുന്നത്ത് കർമ്മം നടന്നിരുന്നില്ല.

8സുന്നത്ത് കഴിഞ്ഞവര്‍ സൗഖ്യം പ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു. 9അപ്പോള്‍ റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: ഈജിപ്തിന്‍റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍ നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്ഥലം ഗില്‍ഗാല്‍ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.

10യിസ്രായിലാഹ് ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു. 11പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന് ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു. 12പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. യിസ്രായിലാഹ് ജനത്തിന് പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട് ഉപജീവനം നടത്തി.

റബ്ബ്ൽ ആലമീന്‍റെ സൈന്യാധിപന്‍

13ജറീക്കോയെ സമീപിച്ചപ്പോള്‍ യൂസാആ കണ്ണുകളുയര്‍ത്തി നോക്കി; അപ്പോള്‍ കൈയില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. യൂസാആ അവന്‍റെ അടുത്തു ചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു. 14അവന്‍ പറഞ്ഞു: അല്ല, ഞാന്‍ റബ്ബ്ൽ ആലമീന്‍റെ സൈന്യാധിപനാണ്. യൂസാആ സാഷ്ടാംഗം സുജൂദ് ചെയ്ത് അവനോടു ചോദിച്ചു: അങ്ങ് ഈ ദാസനോടു കല്‍പിക്കുന്നതെന്താണ്? 15റബ്ബ്ൽ ആലമീന്‍റെ സൈന്യാധിപന്‍ പറഞ്ഞു: നിന്‍റെ പാദങ്ങളില്‍ നിന്നു ചെരിപ്പ് അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്. യൂസാആ അങ്ങനെ ചെയ്തു.