റോമാകാര്‍ക്കെഴുതിയ ലേഖനം 13  

അധികാരത്തോടു വിധേയത്വം

13 1ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, അള്ളാഹുവില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ അള്ളാഹുവിനാല്‍ സ്ഥാപിതമാണ്. 2തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ അള്ളാഹുവിൻറെ ഹുക്കുമിനെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. 3സത്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക് അവനില്‍ നിന്നു ബഹുമതിയുണ്ടാകും. 4എന്തെന്നാല്‍, അവന്‍ നിന്റെ നന്‍മയ്ക്കു വേണ്ടി അള്ളാഹുവിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്‍മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി അള്ളാഹുവിന്റെ ക്രോധം നടപ്പാക്കുന്ന അള്ളാഹുവിൻറെ ശുശ്രൂഷകനാണവന്‍. 5ആകയാല്‍, അള്ളാഹുവിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍. 6നിങ്ങള്‍ നികുതി കൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരം ശ്രദ്ധവയ്ക്കുന്ന അള്ളാഹുവിൻറെ ശുശ്രൂഷകരാണ്. 7ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം.

സഹോദര സ്‌നേഹം

8പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ കാനൂനള്ളാ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 9വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. 10സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു കാനൂനള്ളാഹുവിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.

പ്രകാശത്തിന്റെ ആയുധങ്ങള്‍

11ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു. 12രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. 13പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിത വേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. 14പ്രത്യുത, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.


അടിക്കുറിപ്പുകൾ