അൽ-വഹിയു 7  

സംരക്ഷണമുദ്ര

7 1ഇതിനു ശേഷം ദുനിയാവിൻറെ നാലു കോണുകളില്‍ നാലു മലക്കുകൾ നില്‍ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍ ദുനിയാവിലെ നാലു കാറ്റുകളെയും അവര്‍ പിടിച്ചു നിര്‍ത്തിയിരുന്നു. 2വേറൊരു മലക്ക് ജീവിക്കുന്ന അള്ളാഹുവിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍കപ്പെട്ട ആ നാലു മലക്കുകളോട് അവന്‍ ഉറച്ചസ്വരത്തില്‍ 3വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ അള്ളാഹുവിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്ര കുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്. 4മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായിലാഹ് മക്കളുടെ എല്ലാ ഗോത്രങ്ങളിലും നിന്ന് ആകെ നൂറ്റിനാല്‍പത്തിനാലായിരം;

5യൂദാ ഗോത്രത്തില്‍ നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ ഗോത്രത്തില്‍ നിന്നു പന്തീരായിരം; ഗാദ് ഗോത്രത്തില്‍ നിന്നു പന്തീരായിരം; 6ആഷേര്‍ ഗോത്രത്തില്‍ നിന്നു പന്തീരായിരം; നഫ്ത്താലി ഗോത്രത്തില്‍ നിന്നു പന്തീരായിരം; മനാസ്‌സെ ഗോത്രത്തില്‍ നിന്നു പന്തീരായിരം; 7ശിമയോന്‍ ഗോത്രത്തില്‍ നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍ നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ ഗോത്രത്തില്‍ നിന്നു പന്തീരായിരം; 8സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു പന്തീരായിരം;യൂസുഫ്‌ ഗോത്രത്തില്‍ നിന്നു പന്തീരായിരം; ബഞ്ചമിന്‍ ഗോത്രത്തില്‍ നിന്നു മുദ്രിതര്‍ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം

9ഇതിനു ശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. 10അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ മഅബൂദിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ. 11മലക്കുകളെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്‍മാര്‍ക്കും നാലുജീവികള്‍ക്കും ചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനു മുമ്പില്‍ കമിഴ്ന്നു വീണ്, അള്ളാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ടു പറഞ്ഞു: 12ആമീന്‍, നമ്മുടെ മഅബൂദിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമീന്‍.

13ശ്രേഷ്ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നു വരുന്നു? 14ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍ നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍.

15അതുകൊണ്ട് ഇവര്‍ അള്ളാഹുവിന്റെ സിംഹാസനത്തിനു മുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ഇബാദത്തഖാനായില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്‍കും. 16ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല. 17എന്തെന്നാല്‍, സിംഹാസന മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവരുടെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ തുടച്ചു നീക്കും.


അടിക്കുറിപ്പുകൾ