അൽ-സബൂർ 9

മര്‍ദിതന്റെ പ്രത്യാശ

9 1പൂര്‍ണഹൃദയത്തോടെ ഞാന്‍ റബ്ബ്ൽ ആലമീനു നന്ദിപറയും; അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. 2ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും.

3എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്തു. 4അങ്ങ് എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു; അങ്ങു ന്യായാസനത്തിലിരുന്നു നീതിപൂര്‍വകമായ വിധി പ്രസ്താവിച്ചു.

5അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു. 6ശത്രു നാശക്കൂമ്പാരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ് ഉന്‍മൂലനം ചെയ്തു; അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു.

7എന്നാല്‍ , റബ്ബ്ൽ ആലമീൻ എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്. 8അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.

9റബ്ബ്ൽ ആലമീൻ മര്‍ദിതരുടെ ശക്തിദുര്‍ഗമാണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും. 10അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; യാ റബ്ബ്ൽ ആലമീൻ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.

11സീയോനില്‍ വസിക്കുന്ന റബ്ബ്ൽ ആലമീനു സ്‌തോത്രം ആലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെ ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍; 12എന്തെന്നാല്‍ , രക്തത്തിനു പ്രതികാരം ചെയ്യുന്ന അവിടുന്ന് അവരെ ഓര്‍മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.

13യാ റബ്ബ്ൽ ആലമീൻ! എന്നോടു കരുണ കാണിക്കണമേ! മരണകവാടത്തില്‍ നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, വൈരികള്‍ മൂലം ഞാന്‍ സഹിക്കുന്ന പീഡകള്‍ കാണണമേ! 14അങ്ങനെ ഞാന്‍ അവിടുത്തെ സ്തുതികള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍ പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!

15തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ ജനതകള്‍ വീണടിഞ്ഞു; തങ്ങള്‍ ഒരുക്കിയ കെണിയില്‍ അവരുടെ തന്നെ പാദങ്ങള്‍ കുരുങ്ങി. 16റബ്ബ്ൽ ആലമീൻ തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നു ന്യായവിധി നടത്തി, ദുഷ്ടര്‍ സ്വന്തം കരവേലകളില്‍ കുടുങ്ങി.

17ദുഷ്ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ. 18ദരിദ്രര്‍ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.

19യാറബ്ബ്ൽ ആലമീൻ, എഴുന്നേല്‍ക്കണമേ! മനുഷ്യന്‍ അഹങ്കരിക്കാതിരിക്കട്ടെ! ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ! 20യാ റബ്ബ്ൽ ആലമീൻ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്യരാണെന്നു ജനതകള്‍ മനസ്‌സിലാക്കട്ടെ!