അൽ-സബൂർ 10

നീതിക്കുവേണ്ടിയുള്ള ദുആ

10 1യാ റബ്ബ്ൽ ആലമീൻ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?

2ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ. 3ദുഷ്ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; അത്യാഗ്രഹി റബ്ബ്ൽ ആലമീനെ ശപിച്ചു തള്ളുന്നു. 4ദുഷ്ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍ അവിടുത്തെ അന്വേഷിക്കുന്നില്ല; മഅബൂദില്ല എന്നാണ് അവന്റെ വിചാരം. 5അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെ ന്യായവിധി അവനു കണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്റെ ശത്രുക്കളെ പുച്ഛിച്ചു തള്ളുന്നു. 6ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ലെന്ന് അവന്‍ ചിന്തിക്കുന്നു. 7അവന്റെ വായ് ശാപവും വഞ്ചനയും ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിനടിയില്‍ ദ്രോഹവും അധര്‍മവും കുടികൊള്ളുന്നു. 8അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന്‍ നിര്‍ദോഷരെ കൊല ചെയ്യുന്നു; അവന്റെ കണ്ണുകള്‍ നിസ്‌സഹായരെ ഗൂഢമായി തിരയുന്നു. 9പാവങ്ങളെ പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ കുടുക്കി അവന്‍ പിടിയിലമര്‍ത്തുന്നു. 10നിസ്‌സഹായന്‍ ഞെരിഞ്ഞമര്‍ന്നു പോകുന്നു; ദുഷ്ടന്റെ ശക്തിയാല്‍ അവന്‍ നിലം പതിക്കുന്നു. 11മഅബൂദ് മറന്നിരിക്കുന്നു; അവിടുന്നു മുഖം മറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ല എന്ന് ദുഷ്ടന്‍ വിചാരിക്കുന്നു.

12യാ റബ്ബ്ൽ ആലമീൻ, ഉണരണമേ! യാ മഅബൂദ്, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ! 13ദുഷ്ടന്‍ റബ്ബിനെ നിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഖൽബിൽ മന്ത്രിക്കുന്നതും എന്തുകൊണ്ട്? 14അങ്ങു കാണുന്നുണ്ട്; കഷ്ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസ്‌സഹായന്‍ തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ. 15ദുഷ്ടന്റെയും അധര്‍മിയുടെയും ഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്ക് അറുതിവരുന്നതുവരെ അതു തിരഞ്ഞു നശിപ്പിക്കണമേ!

16റബ്ബ്ൽ ആലമീൻ എന്നേക്കും രാജാവാണ്. ജനതകള്‍ അവിടുത്തെ ദേശത്തു നിന്ന് അറ്റുപോകും. 17യാ റബ്ബ്ൽ ആലമീൻ! എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യം പകരും; അവിടുന്ന് അവര്‍ക്കു ചെവികൊടുക്കും. 18അനാഥര്‍ക്കും പീഡിതര്‍ക്കും അങ്ങു നീതി നടത്തിക്കൊടുക്കും; മണ്ണില്‍ നിന്നുള്ള മനുഷ്യന്‍ ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.