അൽ-സബൂർ 28

യാ റബ്ബ്ൽ ആലമീൻ, സഹായിക്കണമേ!

28 1യാ റബ്ബ്ൽ ആലമീൻ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ് എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. 2അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!

3ദുഷ്‌കര്‍മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടു സൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍ , അവരുടെ ഹൃദയത്തില്‍ദുഷ്ടത കുടികൊള്ളുന്നു. 4അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്, അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്‍കണമേ! അവര്‍ ചെയ്തതനുസരിച്ച് അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ! 5അവര്‍ റബ്ബ്ൽ ആലമീന്റെ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പണിതുയര്‍ത്തുകയില്ല.

6റബ്ബ്ൽ ആലമീൻ വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു. 7റബ്ബ്ൽ ആലമീൻ എന്റെ ശക്തിയും പരിചയുമാണ്; റബ്ബ്ൽ ആലമീനില്‍ എന്റെ ഹൃദയം ശരണം വയ്ക്കുന്നു, അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയം ആനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്ദിപറയുന്നു.

8റബ്ബ്ൽ ആലമീൻ സ്വന്തം ജനത്തിന്റെ ശക്തിയാണ്; തന്റെ അഭിഷിക്തനു സംരക്ഷണം നല്‍കുന്ന അഭയസ്ഥാനം അവിടുന്നാണ്. 9അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!