അൽ-സബൂർ 16

മഅബൂദ് എന്റെ അവകാശം

16 1യാ മഅബൂദ്, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണം വച്ചിരിക്കുന്നു. 2അവിടുന്നാണ് എന്റെ റബ്ബ്ൽ ആലമീൻ; അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ റബ്ബിനോടു പറയും.

3ഈ ദുനിയാവ് വിശുദ്ധരെന്നു കരുതുന്ന ഇലാഹുകൾ നിസ്‌സാരരാണ്; അവരില്‍ ആനന്ദം കൊള്ളുന്നവര്‍ അഭിശപ്തരാണ്.

4അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്തംകൊണ്ടു പാനീയ ഖുർബാനി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല.

5റബ്ബ്ൽ ആലമീനാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. 6അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു.

7എനിക്ക് ഉപദേശം നല്‍കുന്ന റബ്ബ്ൽ ആലമീനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു. 8റബ്ബ്ൽ ആലമീൻ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.

9അതിനാല്‍ , എന്റെ ഖൽബ് സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു. 10അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.

11അങ്ങ് എനിക്കു ഹയാത്തിന്റെ മാര്‍ഗം കാണിച്ചു തരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്; അങ്ങയുടെ വലത്തു കൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.