അൽ-സബൂർ 104

സ്രഷ്ടാവിനു കീര്‍ത്തനം പാടുവിന്‍

104 1എന്റെ റൂഹേ, റബ്ബുൽ ആലമീനെ വാഴ്ത്തുക; എന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്‌സും ധരിച്ചിരിക്കുന്നു.

2വസ്ത്രമെന്ന പോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്ന പോലെ അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു.

3അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങള്‍ ജലത്തിന്‍മേല്‍ സ്ഥാപിച്ചിരിക്കുന്നു; അങ്ങു വാനമേഘങ്ങളെ രഥമാക്കി കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.

4അവിടുന്നു കാറ്റുകളെ മലക്കുകളും അഗ്‌നിയെയും അഗ്‌നിജ്വാലകളെയും സേവകരുമാക്കി.

5അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്‍മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല.

6അവിടുന്നു വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ട് അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കു മീതേ നിന്നു.

7അങ്ങു ശാസിക്കുമ്പോള്‍ അവ ഓടിയകലുന്നു; അങ്ങ് ഇടിമുഴക്കുമ്പോള്‍ അവ പലായനം ചെയ്യുന്നു.

8അവിടുന്നു നിര്‍ദേശിച്ച ഇടങ്ങളില്‍ പര്‍വതങ്ങള്‍ പൊങ്ങിയും താഴ്‌വരകള്‍ താണും നില്‍ക്കുന്നു.

9ജലം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍ അങ്ങ് അതിന് അലംഘനീയമായ അതിരു നിശ്ചയിച്ചു.

10അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.

11എല്ലാ വന്യ മൃഗങ്ങളും അതില്‍ നിന്നുകുടിക്കുന്നു; കാട്ടു കഴുതകളും ദാഹം തീര്‍ക്കുന്നു.

12ആകാശപ്പറവകള്‍ അവയുടെ തീരത്തു വസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.

13അവിടുന്നു തന്റെ ഉന്നതമായ മന്ദിരത്തില്‍ നിന്നു മലകളെ നനയ്ക്കുന്നു; അങ്ങയുടെ പ്രവൃത്തിയുടെ ഫലം അനുഭവിച്ചു ഭൂമി തൃപ്തിയടയുന്നു.

14അവിടുന്നു കന്നുകാലികള്‍ക്കുവേണ്ടി പുല്ലു മുളപ്പിക്കുന്നു; മനുഷ്യനു ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കാന്‍ കൃഷിക്കു വേണ്ട സസ്യങ്ങള്‍ മുളപ്പിക്കുന്നു.

15മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്തി നല്‍കാന്‍ ഭക്ഷണവും പ്രദാനം ചെയ്യുന്നു.

16റബ്ബുൽ ആലമീന്റെ വൃക്ഷങ്ങള്‍ക്ക്, അവിടുന്നു നട്ടുപിടിപ്പിച്ച ലബനോനിലെ ദേവദാരുക്കള്‍ക്ക്, സമൃദ്ധമായി ജലം ലഭിക്കുന്നു.

17അവയില്‍ പക്ഷികള്‍ കൂടു കൂട്ടുന്നു; കൊക്ക് ദേവദാരുവില്‍ ചേക്കേറുന്നു.

18ഉയര്‍ന്ന പര്‍വതങ്ങള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴി മുയലുകള്‍ക്കും സങ്കേതമാണ്.

19ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നു ചന്ദ്രനെ നിര്‍മിച്ചു; സൂര്യനു തന്റെ അസ്തമയം അറിയാം. അവിടുന്ന് ഇരുട്ടു വരുത്തുന്നു,

20രാത്രിയാക്കുന്നു; അപ്പോള്‍ വന്യജീവികള്‍ പുറത്തിറങ്ങുന്നു.

21യുവ സിംഹങ്ങള്‍ ഇരയ്ക്കുവേണ്ടി അലറുന്നു. അള്ളാഹുവിനോട് അവ ഇര ചോദിക്കുന്നു.

22സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി ഗുഹകളില്‍ കിടക്കുന്നു.

23അപ്പോള്‍, മനുഷ്യര്‍ വേലയ്ക്കിറങ്ങുന്നു; സന്ധ്യയോളം അവര്‍ അധ്വാനിക്കുന്നു.

24യാ റബ്ബുൽ ആലമീൻ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യ പൂര്‍ണങ്ങളാണ്! ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.

25അതാ, വിസ്തൃതമായ മഹാ സമുദ്രം! ചെറുതും വലുതുമായ അസംഖ്യം ജീവികളെക്കൊണ്ട് അതു നിറഞ്ഞിരിക്കുന്നു.

26അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു;അങ്ങു സൃഷ്ടിച്ച ലവിയാഥന്‍ അതില്‍ വിഹരിക്കുന്നു.

27യഥാസമയം ഭക്ഷണം ലഭിക്കാന്‍ അവ അങ്ങയെ നോക്കിയിരിക്കുന്നു.

28അങ്ങു നല്‍കുമ്പോള്‍ അവ ഭക്ഷിക്കുന്നു; അങ്ങു കൈ തുറന്നു കൊടുക്കുമ്പോള്‍ അവ നന്‍മകളാല്‍ സംതൃപ്തരാകുന്നു.

29അവിടുന്നു മുഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു

30അങ്ങ് ജീവ ശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.

31റബ്ബുൽ ആലമീന്റെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ! റബ്ബുൽ ആലമീൻ തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!

32അവിടുന്നു നോക്കുമ്പോള്‍ ഭൂമി വിറകൊള്ളുന്നു; അവിടുന്നു സ്പര്‍ശിക്കുമ്പോള്‍ പര്‍വതങ്ങള്‍ പുകയുന്നു.

33എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ റബ്ബുൽ ആലമീനു കീര്‍ത്തനം പാടും; ആയുഷ്‌കാലമത്രയും ഞാന്‍ എന്റെ മഅബൂദ് അള്ളായെ പാടി സ്തുതിക്കും.

34എന്റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാകട്ടെ! ഞാന്‍ റബ്ബുൽ ആലമീനില്‍ ആനന്ദിക്കുന്നു.

35പാപികള്‍ ഭൂമിയില്‍ നിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടട്ടെ! ദുഷ്ടന്‍മാര്‍ ഇല്ലാതാകട്ടെ! എന്റെ റൂഹേ, റബ്ബുൽ ആലമീനെ വാഴ്ത്തുക റബ്ബുൽ ആലമീനെ സ്തുതിക്കുക!