അൽ-സബൂർ 102

പീഡിതന്റെ പ്രാര്‍ഥന

102 1യാ റബ്ബുൽ ആലമീൻ, എന്റെ ദുആ കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ.

2എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!

3എന്റെ ദിനങ്ങള്‍ പുകപോലെ കടന്നു പോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളി പോലെ എരിയുന്നു.

4എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍ മറന്നു പോകുന്നു.

5കരഞ്ഞു കരഞ്ഞു ഞാന്‍ എല്ലും തോലുമായി.

6ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍ പോലെയാണ്; വിജന പ്രദേശത്തെ മൂങ്ങപോലെയും.

7ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.

8എന്റെ ശത്രുക്കള്‍ എപ്പോഴും എന്നെ പരിഹസിക്കുന്നു; എന്നെ വൈരികള്‍ എന്റെ പേരു പറഞ്ഞ് ശപിക്കുന്നു.

9ചാരം എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.

10അങ്ങയുടെ രോഷവും ക്രോധവും കൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.

11സായാഹ്‌നത്തിലെ നിഴല്‍പോലെ എന്റെ ദിനങ്ങള്‍ കടന്നു പോകുന്നു; പുല്ലു പോലെ ഞാന്‍ വാടിക്കരിഞ്ഞു പോകുന്നു.

12യാ റബ്ബുൽ ആലമീൻ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.

13അവിടുന്ന് എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു ഫദുലുൽ ഇലാഹി കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നു ചേര്‍ന്നിരിക്കുന്നു.

14അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവു തോന്നുന്നു.

15ജനതകള്‍ റബ്ബുൽ ആലമീന്റെ നാമത്തെ ഭയപ്പെടും; ദുനിയാവിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും.

16റബ്ബുൽ ആലമീൻ സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

17അഗതികളുടെ ദുആ അവിടുന്നു പരിഗണിക്കും; അവരുടെ യാചനകള്‍ നിരസിക്കുകയില്ല.

18ഭാവി തലമുറയ്ക്കു വേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!

19തടവുകാരുടെ ഞരക്കം കേള്‍ക്കാനും

20മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനും വേണ്ടി അവിടുന്നു തന്റെ വിശുദ്ധ മന്ദിരത്തില്‍ നിന്നു താഴേക്കു നോക്കി; ജന്നത്തില്‍ നിന്നു റബ്ബുൽ ആലമീൻ ഭൂമിയെ നോക്കി.

21ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു

22റബ്ബുൽ ആലമീന് ഇബാദത്ത് ചെയ്യുമ്പോള്‍, സീയോനില്‍ റബ്ബുൽ ആലമീന്റെ നാമവും ജറുസലെമില്‍ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടാന്‍ വേണ്ടിത്തന്നെ.

23അവിടുന്ന് ആയുസ്‌സിന്റെ മധ്യത്തില്‍വച്ചു തന്നെ എന്റെ ശക്തി തകര്‍ത്തു; അവിടുന്ന് എന്റെ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.

24വത്‌സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്റെ മഅബൂദ് അള്ളാ, എന്റെ ആയുസ്‌സിന്റെ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ യാചിക്കുന്നു.

25പണ്ട് അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.

26അവ നശിച്ചുപോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും; ഉടുപ്പു മാറുന്നതുപോലെ അങ്ങ് അവയെ മാറ്റും; അവ കടന്നു പോവുകയും ചെയ്യും.

27എന്നാല്‍, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്‌സരങ്ങള്‍ക്ക് അവസാനമില്ല.

28അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതി പരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.