അൽ-ആവിയാനി (ലേവ്യാ) 6

6 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2സൂക്ഷിക്കാനേല്‍പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ച ചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക, 3കാണാതെ പോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ച് കള്ളസത്യം ചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്, റബ്ബ്ൽ ആലമീനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. 4ഒരുവന്‍ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാല്‍, അവന്‍ കവര്‍ച്ചകൊണ്ടോ മര്‍ദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും, 5കള്ളസത്യം ചെയ്തു നേടിയതും എല്ലാം, വിലയുടെ അഞ്ചില്‍ ഒരുഭാഗം കൂട്ടിച്ചേര്‍ത്ത് പ്രായശ്ചിത്ത ഖുർബാനിയുടെ ദിവസം ഉടമസ്ഥനു തിരിച്ചുകൊടുക്കണം. 6കൂടാതെ, പ്രായശ്ചിത്ത ഖുർബാനിക്കുള്ള ചെലവനുസരിച്ച് നീ നിശ്ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍ നിന്നു റബ്ബ്ൽ ആലമീനു പ്രായശ്ചിത്ത ഖുർബാനിയായി ഇമാമിന്റെ അടുക്കല്‍ കൊണ്ടുവരണം. 7ഇമാം റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത ഏതു കുറ്റത്തിലും നിന്ന് അവനു മോചനം ലഭിക്കും.

നിരന്തര ദഹന ഖുർബാനി

8റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 9ഹാറൂനോടും അവന്റെ പുത്രന്‍മാരോടും ഇപ്രകാരം കല്‍പിക്കുക, ദഹന ഖുർബാനിക്കുള്ള നിയമം ഇതാണ്: ഖുർബാനി വസ്തു ഖുർബാനി പീഠത്തിന്‍മേലുള്ള അഗ്‌നി കുണ്‍ഡത്തില്‍, രാത്രിമുഴുവന്‍, പ്രഭാതംവരെ വച്ചിരിക്കണം. ഖുർബാനിപീഠത്തിലെ അഗ്‌നി തുടരെ കത്തി ക്കൊണ്ടിരിക്കുകയും വേണം. 10ഇമാം ചണംകൊണ്ടുള്ള വസ്ത്രവും കാല്‍ച്ചട്ടയും ധരിക്കണം. കാഴ്ചവസ്തു അഗ്‌നിയില്‍ ദഹിപ്പിച്ചുണ്ടായ ചാരം ഖുർബാനി പീഠത്തില്‍ നിന്നു ശേഖരിച്ച് അതിന്റെ ഒരു വശത്തിടണം. 11അതിനുശേഷം വസ്ത്രം മാറി വേറെവസ്ത്രം ധരിച്ചു ചാരം പാളയത്തിനു വെളിയില്‍ ശുചിയായ സ്ഥലത്തേയ്ക്കു കൊണ്ടുപോകണം. 12ഖുർബാനി പീഠത്തിലെ അഗ്‌നി കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. ദിവസവും രാവിലെ ഇമാം അതില്‍ വിറക് അടുക്കുകയും അതിന്‍മേല്‍ ദഹന ഖുർബാനി വസ്തു ക്രമത്തില്‍ നിരത്തുകയും സമാധാനഖുർബാനിക്കായുള്ള മേദസ്‌സു ദഹിപ്പിക്കുകയും വേണം. 13ഖുർബാനി പീഠത്തിലെ അഗ്‌നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്.

ധാന്യ ഖുർബാനി

14ധാന്യ ഖുർബാനിയുടെ ശരീഅത്ത് ഇതാണ്: അത് ഹാറൂന്റെ പുത്രന്‍മാര്‍ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ഖുർബാനിപീഠത്തിനു മുന്‍പില്‍ അര്‍പ്പിക്കണം. 15ഇമാം ധാന്യ ഖുർബാനിക്കുള്ള നേരിയ മാവില്‍നിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ഖുർബാനി പീഠത്തില്‍വച്ചു റബ്ബ്ൽ ആലമീനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം. 16ശേഷിക്കുന്നത് ഹാറൂനും പുത്രന്‍മാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാന്‍. ഖയാമത്തുൽ ഇബാദത്തിന്റെ അങ്കണത്തില്‍വച്ച് അവര്‍ അതു ഭക്ഷിക്കണം. അതു പുളിപ്പുചേര്‍ത്തു ചുടരുത്. 17എന്റെ ദഹന ഖുർബാനികളില്‍നിന്ന് അവരുടെ ഓഹരിയായി ഞാന്‍ അതു കൊടുത്തിരിക്കുന്നു. പാപപരിഹാര ഖുർബാനിപോലെയും പ്രായശ്ചിത്ത ഖുർബാനിപോലെയും അത് ഏറ്റവും വിശുദ്ധമാണ്. 18ഹാറൂന്റെ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും റബ്ബ്ൽ ആലമീന്റെ ദഹന ഖുർബാനിയില്‍ നിന്നു ഭക്ഷിക്കാം. തലമുറതോറും എന്നും നിലനില്‍ക്കേണ്ട ശരീഅത്താണിത്. അവയെ സ്പര്‍ശിക്കുന്നവരെല്ലാം വിശുദ്ധരായിത്തീരും.

19റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 20ഹാറൂനും അവന്റെ പുത്രന്‍മാരും അഭിഷേകദിവസം റബ്ബ്ൽ ആലമീനു സമര്‍പ്പിക്കേണ്ട ഖുർബാനി ഇതാണ്. ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അനുദിന ധാന്യ ഖുർബാനിയായി, പകുതി രാവിലെയും പകുതി വൈകുന്നേരവും അര്‍പ്പിക്കണം. 21അത് എണ്ണചേര്‍ത്തു വറചട്ടിയില്‍ ചുട്ടെടുക്കണം. അതു നന്നായി കുഴച്ച്, ചുട്ട്, കഷണങ്ങളാക്കി, ധാന്യ ഖുർബാനി പോലെ റബ്ബ്ൽ ആലമീനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം. 22ഹാറൂന്റെ പുത്രന്‍മാരില്‍ അവന്റെ പിന്‍തുടര്‍ച്ചാവകാശിയായി അഭിഷിക്തനായ ഇമാം എന്നേക്കുമുള്ള ശരീഅത്പ്രകാരം അതു റബ്ബ്ൽ ആലമീനു സമര്‍പ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം. 23ഇമാമിന്റെ ഓരോ ധാന്യ ഖുർബാനിയും പൂര്‍ണ്ണമായി ദഹിപ്പിക്കണം. അതു ഭക്ഷിക്കാന്‍ പാടില്ല.

പാപപരിഹാര ഖുർബാനി

24റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 25ഹാറൂനോടും പുത്രന്‍മാരോടും പറയുക, പാപപരിഹാര ഖുർബാനിയുടെ ശരീഅത്ത് ഇതാണ്. പാപപരിഹാര ഖുർബാനിക്കുള്ള മൃഗത്തെ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ദഹനഖുർബാനിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചു തന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്. 26പാപപരിഹാര ഖുർബാനി അര്‍പ്പിക്കുന്ന ഇമാം അതു ഭക്ഷിക്കണം. ഖയാമത്ത്തിതുൽ ഇബാദത്തിൻറെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തുവച്ചുവേണം ഭക്ഷിക്കുവാന്‍. 27അതിന്റെ മാംസത്തില്‍ തൊടുന്നവരെല്ലാം വിശുദ്ധരായിത്തീരും. അതിന്റെ രക്തം വസ്ത്രത്തില്‍ തെറിച്ചുവീണാല്‍ ആ വസ്ത്രം വിശുദ്ധസ്ഥലത്തുവച്ചു കഴുകണം. 28അതു പാകംചെയ്ത മണ്‍പാത്രം ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കില്‍ അതു നന്നായി തേച്ചുകഴുകണം. 29ഇമാമിന്റെ വംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. 30എന്നാല്‍ വിശുദ്ധസ്ഥലത്തുവച്ച് പാപപരിഹാരകര്‍മം നടത്താന്‍ ഖുർബാനിമൃഗത്തിന്റെ രക്തം ഖയാമത്തുൽ ഇബാദത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ഖുർബാനിമൃഗത്തെ ഭക്ഷിക്കരുത്. അതിനെ അഗ്‌നിയില്‍ ദഹിപ്പിക്കണം.