അൽ-ആവിയാനി (ലേവ്യാ) 27

നേര്‍ച്ചകള്‍

27 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനത്തോടു പറയുക, വ്യക്തികളെ റബ്ബ്ൽ ആലമീനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്ചയിക്കേണ്ടത് ഇപ്രകാരമാണ്: 3ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്റെ മൂല്യം വിശുദ്ധ മന്ദിരത്തിലെ നിരക്കനുസരിച്ച് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം; 4സ്ത്രീയാണെങ്കില്‍ മുപ്പതു ഷെക്കലും. 5അഞ്ചു വയസ്‌സിനും ഇരുപതു വയസ്‌സിനും മധ്യേയാണെങ്കില്‍ പുരുഷന് ഇരുപതു ഷെക്കലും സ്ത്രീക്ക് പത്തു ഷെക്കലുമായിരിക്കണം മൂല്യം. 6ഒരുമാസം മുതല്‍ അഞ്ചു വര്‍ഷം വരെയാണ് പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക് മൂന്നു ഷെക്കല്‍ വെള്ളിയുമായിരിക്കണം. 7അറുപതോ അതില്‍ കൂടുതലോ ആണ് പ്രായമെങ്കില്‍ പുരുഷനു പതിനഞ്ചു ഷെക്കലും സ്ത്രീക്കു പത്തുഷെക്കലുമായിരിക്കണം. 8നിന്റെ മൂല്യ നിര്‍ണയത്തിനനുസരിച്ച് നല്‍കാന്‍ കഴിയാത്തവിധം ഒരാള്‍ ദരിദ്രനാണെങ്കില്‍ അവന്‍ ഇമാമിന്റെ മുന്‍പില്‍ ഹാജരാകണം. ഇമാം അവന്റെ വില നിശ്ചയിക്കട്ടെ. നേര്‍ന്നവന്റെ കഴിവിനനുസരിച്ച് ഇമാം അവനു വില നിശ്ചയിക്കട്ടെ.

9റബ്ബ്ൽ ആലമീനു ഖുർബാനിയര്‍പ്പിക്കാവുന്ന മൃഗത്തെയാണു റബ്ബ്ൽ ആലമീനു നേരുന്നതെങ്കില്‍ ആരു നേര്‍ന്നാലും അതു വിശുദ്ധമായിരിക്കും. 10അവന്‍ മറ്റൊന്നിനെ അതിനു പകരമാക്കുകയോ മറ്റൊന്നുമായി വച്ചുമാറുകയോ ചെയ്യരുത്. നല്ലതിനു പകരം ചീത്തയെയോ ചീത്തയ്ക്കു പകരം നല്ലതിനെയോ വച്ചുമാറരുത്. ഒരു മൃഗത്തെ മറ്റൊരു മൃഗവുമായി വച്ചുമാറുന്നെങ്കില്‍ രണ്ടും റബ്ബ്ൽ ആലമീനുള്ളതായിരിക്കും. 11റബ്ബ്ൽ ആലമീനു ഖുർബാനി അര്‍പ്പിക്കാന്‍ കൊള്ളാത്ത അശുദ്ധമൃഗത്തെയാണു നേര്‍ന്നിട്ടുള്ളതെങ്കില്‍ അതിനെ ഇമാമിന്റെ അടുക്കല്‍ കൊണ്ടുവരണം. 12നല്ലതോ ചീത്തയോ എന്നുനോക്കി ഇമാം അതിനു മൂല്യം നിര്‍ണയിക്കട്ടെ. 13ഇമാമിന്റെ മൂല്യനിര്‍ണയം അന്തിമമായിരിക്കും. എന്നാല്‍, അതിനെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിച്ച മൂല്യത്തോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി നല്‍കണം.

14ഒരുവന്‍ തന്റെ ഭവനം വിശുദ്ധമായിരിക്കാന്‍ വേണ്ടി റബ്ബ്ൽ ആലമീനു പ്രതിഷ്ഠിക്കുകയാണെങ്കില്‍ ഇമാം അതു നല്ലതോ ചീത്തയോ എന്നു നിര്‍ണയിക്കട്ടെ. ഇമാമിന്റെ മൂല്യനിര്‍ണയം അന്തിമമായിരിക്കും. 15വീടു പ്രതിഷ്ഠിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിക്കപ്പെട്ട വിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി പണമായി നല്‍കണം. അപ്പോള്‍ വീട് അവന്റേതാകും.

16ഒരാള്‍ തനിക്ക് അവകാശമായി ലഭിച്ച വസ്തുവില്‍ ഒരുഭാഗം റബ്ബ്ൽ ആലമീനു സമര്‍പ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട വിത്തിന്റെ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണയം. ഒരു ഓമര്‍ യവം വിതയ്ക്കാവുന്ന നിലത്തിന് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം വില. 17ജൂബിലിവര്‍ഷം തുടങ്ങുന്ന നാള്‍മുതല്‍ ഒരുവന്‍ തന്റെ വയല്‍ സമര്‍പ്പിക്കുകയാണെങ്കില്‍, അതിന്റെ വില നീ നിശ്ചയിക്കുന്നതു തന്നെ. 18എന്നാല്‍, അവന്‍ ജൂബിലിക്കു ശേഷമാണ് വയല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലിവരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി അതനുസരിച്ച് ഇമാം മൂല്യനിര്‍ണയം നടത്തണം. അതു നീ നിര്‍ണയിച്ച മൂല്യത്തില്‍ നിന്നു കുറയ്ക്കണം. 19സമര്‍പ്പിച്ച വയല്‍ വീണ്ടെടുക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിച്ച മൂല്യത്തോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി നല്‍കണം. അപ്പോള്‍ അത് അവന്റേതാകും. 20എന്നാല്‍, അവന്‍ തന്റെ വയല്‍ വീണ്ടെടുക്കാതിരിക്കുകയോ അതു മറ്റൊരുവനു വില്‍ക്കുകയോ ചെയ്താല്‍ പിന്നീടൊരിക്കലും വീണ്ടെടുക്കാവുന്നതല്ല. 21അതു ജൂബിലിവത്‌സരത്തില്‍ സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തുപോലെ റബ്ബ്ൽ ആലമീനുള്ളതായിരിക്കും. അതിന്റെ അവകാശി ഇമാമാണ്. 22പൂര്‍വികരില്‍ നിന്ന് അവകാശമായി ലഭിച്ചതല്ലാതെ വിലയ്ക്കു വാങ്ങിയ വയല്‍ ഒരാള്‍ റബ്ബ്ൽ ആലമീനു സമര്‍പ്പിക്കുകയാണെങ്കില്‍, 23ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി ഇമാം വില നിശ്ചയിക്കണം. അന്നുതന്നെ അവന്‍ അതിന്റെ വില വിശുദ്ധവസ്തുവായി റബ്ബ്ൽ ആലമീനു നല്‍കണം. 24വയല്‍ പിന്തുടര്‍ച്ചാവകാശമായി ആരുടേതായിരുന്നുവോ അവനില്‍ നിന്നു വാങ്ങിയവന്‍ ജൂബിലിവത്‌സരത്തില്‍ അതു തിരിയേ കൊടുക്കണം. 25എല്ലാ മൂല്യനിര്‍ണയവും വിശുദ്ധമന്ദിരത്തിലെ ഷെക്കലിന്റെ കണക്കനുസരിച്ചുവേണം. ഇരുപതു ഗേരയാണ് ഒരു ഷെക്കല്‍.

26മൃഗങ്ങളുടെ കടിഞ്ഞൂല്‍ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ റബ്ബ്ൽ ആലമീനുള്ളതാണ്. കാളയായാലും ആടായാലും അതു റബ്ബ്ൽ ആലമീന്റേതാണ്. 27എന്നാല്‍, അത് അശുദ്ധമൃഗമാണെങ്കില്‍ നിര്‍ണയിക്കപ്പെടുന്ന മൂല്യത്തോടൊപ്പം അഞ്ചിലൊന്നുകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുത്തില്ലെങ്കില്‍ മൂല്യനിര്‍ണയമനുസരിച്ച് വില്‍ക്കണം.

28എന്നാല്‍ റബ്ബ്ൽ ആലമീനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്‍ക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമര്‍പ്പിത വസ്തുക്കള്‍ റബ്ബ്ൽ ആലമീന് ഏറ്റവും വിശുദ്ധമാണ്. 29മനുഷ്യരില്‍നിന്നു നിര്‍മൂലനം ചെയ്യാന്‍ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെ കൊന്നുകളയണം.

30ധാന്യങ്ങളോ വൃക്ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം റബ്ബ്ൽ ആലമീനുള്ളതാണ്. അതു റബ്ബ്ൽ ആലമീനു വിശുദ്ധമാണ്. 31ആരെങ്കിലും ദശാംശത്തില്‍ നിന്ന് ഒരു ഭാഗം വീണ്ടെടുക്കാന്‍ ആഗ്രഹിച്ചാല്‍ അതോടൊപ്പം അഞ്ചിലൊന്നു കൂടി കൊടുക്കണം. 32ആടുമാടുകളുടെ ദശാംശം, ഇടയന്റെ അധീനതയിലുള്ള എല്ലാ മൃഗങ്ങളുടെയും പത്തിലൊന്ന്, റബ്ബ്ൽ ആലമീനുള്ളതാണ്. അവ റബ്ബ്ൽ ആലമീനു വിശുദ്ധമാണ്. 33അവ നല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല. അവയെ വച്ചുമാറുകയുമരുത്. അങ്ങനെ ചെയ്താല്‍ അവയും വച്ചുമാറിയവയും റബ്ബ്ൽ ആലമീനുള്ളതായിരിക്കും. അവയെ വീണ്ടെടുത്തുകൂടാ.

34യിസ്രായിലാഹ് ജനത്തിനു വേണ്ടി അൽ-തൂർ മലമുകളില്‍വച്ച് റബ്ബ്ൽ ആലമീൻ മൂസായ്ക്കു നല്‍കിയ കല്‍പനകളാണ് ഇവ.