യഹിയ്യാ 15  

മുന്തിരിച്ചെടിയും ശിഖരങ്ങളും

15 1ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ ആസ്മാനി ബാപ്പ് കൃഷിക്കാരനുമാണ്. 2എന്റെ ശിഖരങ്ങളില്‍ ഫലം കായക്കാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം കായ്ക്കുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു കവാത്ത് ചെയ്യുന്നു. 3ഞാന്‍ നിങ്ങളോടു പറഞ്ഞ കലാം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. 4നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശിഖരങ്ങൾക്ക് സ്വയം കായ്ക്കാന്‍ പറ്റാത്തതു പോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും ഒന്നും കഴിയില്ല. 5ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശിഖരങ്ങളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം കായ്ക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. 6എന്നില്‍ വസിക്കാത്തവന്‍ വെട്ടിക്കളഞ്ഞ ശിഖരം പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കൊമ്പുകള്‍ കൂട്ടിയിട്ട് തീയിട്ടു കത്തിച്ചുകളയുന്നു. 7നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ കലാം നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. 8നിങ്ങള്‍ ധാരാളം ഫലം കായ്ക്കുകയും അങ്ങനെ എന്റെ ശാകിർദുകളായിരിക്കുകയും ചെയ്യുന്നതു വഴി ആസ്മാനി ബാപ്പ് മഹത്വപ്പെടുന്നു. 9ആസ്മാനി ബാപ്പ് എന്നെ സ്‌നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍. 10ഞാന്‍ എന്റെ ആസ്മാനി ബാപ്പിന്റെ ശരീഅത്ത് പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതു പോലെ, നിങ്ങള്‍ എന്റെ ശരീഅത്തുകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും. 11ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്.

12ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. 13സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. 14ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്. 15ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ ആസ്മാനി ബാപ്പില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. 16നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം കായ്ക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ ആസ്മാനി ബാപ്പിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. 17ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.

ഈ ദുനിയാവ് നിങ്ങളെ വെറുക്കും

18ഈ ദുനിയാവ് നിങ്ങളെ വെറുക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ വെറുത്തു എന്ന് അറിഞ്ഞുകൊള്ളുവിന്‍. 19നിങ്ങള്‍ ഈ ദുനിയാവിൻറേതായിരുന്നുവെങ്കില്‍ ഈ ദുനിയാവ് സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ഈ ദുനിയാവിൻറേതല്ലാത്തതു കൊണ്ട്, ഞാന്‍ നിങ്ങളെ ഈ ദുനിയാവില്‍ നിന്നു തെരഞ്ഞെടുത്തതു കൊണ്ട്, ദുനിയാവ് നിങ്ങളെ വെറുക്കുന്നു. 20ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ കലാം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ കലാം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. 21എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല. 22ഞാന്‍ വന്ന് അവരോടു വർത്താനം പറഞ്ഞിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ഒഴികഴിവില്ല. 23എന്നെ വെറുക്കുന്നവന്‍ എന്റെ ആസ്മാനി ബാപ്പിനെയും വെറുക്കുന്നു. 24മറ്റാരും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്റെ ആസ്മാനി ബാപ്പിനെയും കാണുകയും വെറുക്കുകയും ചെയ്തിരിക്കുന്നു. 25അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ ശരീഅത്തില്‍ എഴുതപ്പെട്ടിരിക്കുന്ന കലാം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.

26ഞാന്‍ ആസ്മാനി ബാപ്പിന്റെ അടുത്തു നിന്ന് അയയ്ക്കുന്ന സഹായകന്‍, ആസ്മാനി ബാപ്പില്‍നിന്നു പുറപ്പെടുന്ന റൂഹിൽ ഖുദ്ദൂസ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും. 27ആരംഭം മുതല്‍ എന്നോടു കൂടെയുള്ളവരായതു കൊണ്ട് നിങ്ങളും സാക്ഷ്യം നല്‍കും.