കൊലൊസ്സ്യർ 3  

3 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ അള്ളാഹുവിൻറെ വലത്തു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ഈസാ അൽ മസീഹ് വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. 2ഈ ദുനിയാവിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ജന്നത്തുൽ ഹയാത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. 3എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ഈസാ അൽ മസീഹിനോടൊപ്പം അള്ളാഹുവിൽ നിഗൂഢമായി സ്ഥിതിചെയ്യുന്നു. 4നമ്മുടെ ജീവനായ ഈസാ അൽ മസീഹ് പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

ഖവാഹദുൽ ഹയാത്ത് (ജീവിതത്തിനു നിയമങ്ങള്‍)

5അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍. 6ഇവനിമിത്തം അള്ളാഹുവിൻറെ ക്രോധം വന്നുചേരുന്നു. 7നിങ്ങളും ഒരിക്കല്‍ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 8ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, റബ്ബിനെതിരെ ദൂഷണം, അശുദ്ധ ഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍. 9പരസ്പരം കള്ളം പറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനം ചെയ്യുവിന്‍. 10സമ്പൂര്‍ണ ജ്ഞാനം കൊണ്ടു സ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍. 11ഇവിടെ ഗ്രീക്കുകാരനെന്നോ യൂദനെന്നോ, ചേലാ കർമ്മിതനെന്നോ അചേലാ കർമ്മിയെന്നോ, അപരിഷ്‌കൃതനെന്നോ പരിഷ്കാരിയെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ഈസാ അൽ മസീഹ് എല്ലാവരിലും, എല്ലാമാണ്.

12അതിനാല്‍, അള്ളാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യ ഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍. 13ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. റബ്ബ് നിങ്ങളോടു ക്ഷമിച്ചതു പോലെ തന്നെ നിങ്ങളും ക്ഷമിക്കണം 14സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍. 15ഈസാ അൽമസീഹിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാ നിര്‍ഭരരായിരിക്കുവിന്‍. 16പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, റബ്ബുൽ ആലമീനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ഈസാ അൽ മസീഹിൻറെ കലാം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ! 17നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം ഈസാ അൽ മസീഹ് വഴി റബ്ബുൽ ആലമീനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.

18ഭാര്യമാരേ, നിങ്ങള്‍ റബ്ബിനു യോഗ്യമാം വിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. 19ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്. 20കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാ പിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു റബ്ബിനു പ്രീതികരമത്രേ. 21പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും. 22ദാസന്‍മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യ പ്രീതിക്കു വേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; റബ്ബിനെ ഭയപ്പെട്ടു കൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം. 23നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, അള്ളാഹുവിനെ സേവിക്കുന്നതു പോലെ ഹൃദയ പരമാര്‍ഥതയോടെ ചെയ്യുവിന്‍. 24നിങ്ങള്‍ക്കു പ്രതിഫലമായി റബ്ബില്‍ നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞു കൊള്ളുവിന്‍. ഈസാ അൽ മസീഹിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്. 25തെറ്റു ചെയ്യുന്നവന്നു തക്ക ശിക്ഷ ലഭിക്കും, അവിടെ പക്ഷപാതം ഇല്ല.


അടിക്കുറിപ്പുകൾ