അൽ-വഹിയു 14  

കുഞ്ഞാടും (അള്ളാഹുവിൻറെ ഖുർബാനി) അനുയായികളും

14 1ഒരു കുഞ്ഞാടു സീയോന്‍ മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ അബ്ബാ അൽ ഖാലിഖിന്റെ നാമവും എഴുതിയിട്ടുണ്ട്. 2വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ പോലെയും വലിയ ഇടിനാദം പോലെയും ജന്നത്തില്‍ നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു- വീണക്കാര്‍ വീണമീട്ടുന്നതു പോലൊരു സ്വരം. 3അവര്‍ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍ നിന്നു വിലയ്ക്കു വാങ്ങപ്പെട്ട നൂറ്റിനാല്‍പത്തിനാലായിരം പേരൊഴികെ ആര്‍ക്കും ആ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല. 4അവര്‍ സ്ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്. അവര്‍ ബ്രഹ്മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ അള്ളാഹുവിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍ നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. 5അവരുടെ അധരങ്ങളില്‍ വ്യാജം കാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്.

മൂന്നു മലക്കുകൾ

6മധ്യാകാശത്തില്‍ പറക്കുന്ന വേറൊരു മലക്കിനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന ഇഞ്ചീൽ അവന്റെ പക്കലുണ്ട്. 7അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: അള്ളാഹുവിനെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നു കഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ഇബാദത്ത് ചെയ്യുവിന്‍.

8രണ്ടാമതൊരു മലക്ക് വന്നു പറഞ്ഞു: മഹാബാബീൽ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലം പതിച്ചു.

9മൂന്നാമതൊരു മലക്ക് വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും അൽ-ദബ്ബത്ത് അൽ-അർദിനെയോ അതിന്റെ പ്രതിമയെയോ ഇബാദത്ത് ചെയ്യുകകയോ നെറ്റിയിലോ കൈയിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ 10അവന്‍ അള്ളാഹുവിൻറെ കോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നു കുടിക്കും. വിശുദ്ധ മലക്കുകളുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്‌നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. 11അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. അൽ-ദബ്ബത്ത് അൽ-അർദിനെയും അതിന്റെ പ്രതിമയെയും ഇബാദത്ത് ചെയ്യുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല.

12ഇവിടെയാണ് അള്ളാഹുവിൻറെ കല്‍പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലുള്ള ഈമാനും വേണ്ടത്.

13അനന്തരം, ജന്നത്തില്‍ നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍ മുതല്‍ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ മയ്യത്താകുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍ നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് റൂഹുൽ ഖുദ്ദൂസ് അരുളിച്ചെയ്യുന്നു.

വിളവെടുപ്പ്

14പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരുവെണ്‍ മേഘം; മേഘത്തിന്‍മേല്‍ ആദാമ്യ പുത്രനെപ്പോലെയുള്ള ഒരുവന്‍ , അവന്റെ ശിരസ്സില്‍ സ്വര്‍ണ കിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്. 15ബൈത്തുള്ളായില്‍ നിന്നു മറ്റൊരു മലക്ക് പുറത്തുവന്നു മേഘത്തിന്‍മേല്‍ ഇരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാള്‍ എടുത്തു കൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു. 16അപ്പോള്‍, മേഘത്തില്‍ ഇരിക്കുന്നവന്‍ തന്റെ അരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു.

17ജന്നത്തിലെ ബൈത്തുള്ളയില്‍ നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു മലക്ക് ഇറങ്ങിവന്നു. 18വേറൊരു മലക്ക് ഖുർബാനി പീഠത്തില്‍ നിന്നു പുറത്തുവന്നു. അവന് അഗ്‌നിയുടെമേല്‍ അധികാരം ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു. 19അപ്പോള്‍ മലക്ക് അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരി വിള ശേഖരിച്ച് അള്ളാഹുവിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു. 20പട്ടണത്തിനു വെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കില്‍നിന്ന്, കുതിരകളുടെ കടിഞ്ഞാണ്‍വരെ ഉയരത്തില്‍ ആയിരത്തിയറുനൂറു സ്താദിയോണ്‍ നീളത്തില്‍ രക്ത പ്രവാഹം ഉണ്ടായി.


അടിക്കുറിപ്പുകൾ