അൽ-സബൂർ 49

സമ്പത്തിന്റെ നശ്വരത

49 1ജനതകളേ, ശ്രദ്ധിക്കുവിന്‍ ; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍ . 2എളിയവരും ഉന്നതരും ധനികരും ദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ! 3എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും; എന്റെ ഹൃദയം വിവേകം മന്ത്രിക്കും. 4സുഭാഷിതത്തിന് ഞാന്‍ ചെവിചായിക്കും, കിന്നരനാദത്തോടെ ഞാന്‍ എന്റെ കടംകഥയുടെ പൊരുള്‍തിരിക്കും.

5എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത എന്നെ വലയം ചെയ്യുന്നു. ക്ലേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം? 6അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു. 7തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില അള്ളാഹുവിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല. 8ജീവന്റെ വിടുതല്‍ വില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല. 9എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?

10ജ്ഞാനിപോലും മയ്യത്താകുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെ നശിക്കുമെന്നും തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായിഉപേക്ഷിച്ചു പോകുമെന്നും അവര്‍ കാണും. 11ദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലും ഖബർസ്ഥാനായിരിക്കും അവരുടെ നിത്യവസതി; തലമുറകളോളം അവരുടെ വാസസ്ഥാനം. 12മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.

13വിവേകമറ്റ ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ. 14ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍ ; നേരേ ഖബർസ്ഥാനിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; ജഹന്നമായിരിക്കും അവരുടെ പാര്‍പ്പിടം. 15എന്നാല്‍ , അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ എന്റെ പ്രാണനെ പാതാളത്തിന്റെ പിടിയില്‍നിന്നു വീണ്ടെടുക്കും; അവിടുന്ന് എന്നെ സ്വീകരിക്കും.

16ഒരുവന്‍ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ. 17അവന്‍ മയ്യത്താകുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല. 18ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും, അവന്റെ ഐശ്വര്യം കണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും, 19അവന്‍ തന്റെ പിതാക്കന്‍മാരോടു ചേരും; ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല. 20മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.


അടിക്കുറിപ്പുകൾ