അൽ-സബൂർ 44

പരാജിത ജനതയുടെ വിലാപം

44 1യാ അള്ളാ, പൂര്‍വകാലങ്ങളില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു വേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്. 2അവരെ നട്ടുപിടിപ്പിക്കാന്‍ അവിടുന്നു സ്വന്തം കരത്താല്‍ ജനതകളെ പുറത്താക്കി; അവര്‍ക്ക് ഇടം നല്‍കാന്‍ അവിടുന്നു രാജ്യങ്ങളെ പീഡിപ്പിച്ചു. 3വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്; കരബലംകൊണ്ടല്ല അവര്‍ വിജയംവരിച്ചത്; അവിടുത്തെ വലത്തുകൈയും ഭുജവും മുഖപ്രകാശവും കൊണ്ടത്രേ; അങ്ങ് അവരില്‍ പ്രസാദിച്ചു.

4അവിടുന്നാണ് എന്റെ രാജാവും മഅബൂദും; അവിടുന്നാണു യാഖൂബിനു വിജയങ്ങള്‍ നല്‍കുന്നത്. 5അങ്ങയുടെ സഹായത്താല്‍ ശത്രുക്കളെ ഞങ്ങള്‍ തള്ളിവീഴ്ത്തുന്നു; ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചു ചവിട്ടിമെതിക്കുന്നു. 6വില്ലിലല്ല ഞാന്‍ ശരണംവച്ചത്; വാളിന് എന്നെ രക്ഷിക്കാന്‍ കഴിയുകയുമില്ല. 7എന്നാല്‍ , അവിടുന്നു ഞങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു. 8ഞങ്ങള്‍ മഅബൂദില്‍ നിരന്തരം അഭിമാനം കൊണ്ടു; അങ്ങയുടെ നാമത്തിനു ഞങ്ങള്‍ എന്നും നന്ദി പറയും.

9എന്നിട്ടും അവിടുന്നു ഞങ്ങളെ തള്ളിക്കളയുകയും അപമാനത്തിലാഴ്ത്തുകയും ചെയ്തു; ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല. 10ശത്രുവിന്റെ മുന്‍പില്‍ തോറ്റോടാന്‍ അവിടുന്നു ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ കൊള്ളയടിച്ചു. 11അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെപ്പോലെയാക്കി; ജനതകളുടെ ഇടയില്‍ ഞങ്ങളെ ചിതറിച്ചു. 12അവിടുന്നു സ്വന്തം ജനത്തെ തുച്ഛവിലയ്ക്കു വിറ്റു;അവിടുന്ന് അവര്‍ക്കു വിലകല്‍പിച്ചില്ല. 13അവിടുന്നു ഞങ്ങളെ അയല്‍ക്കാര്‍ക്ക് അപമാനപാത്രവും, ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയവും പരിഹാസപാത്രവുമാക്കി. 14അവിടുന്നു ഞങ്ങളെ ജനതകള്‍ക്കിടയില്‍ പഴമൊഴിയാക്കി; രാജ്യങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അവഹേളിതരായി. 15ദിവസം മുഴുവന്‍ എന്റെ അപമാനം എന്റെ മുന്‍പിലുണ്ട്; ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്യുന്നു. 16നിന്ദകരുടെയും ദൂഷകരുടെയും വാക്കുകള്‍കൊണ്ടും, ശത്രുവിന്റെയും പ്രതികാരേച്ഛുവിന്റെയും ദര്‍ശനംകൊണ്ടും തന്നെ.

17ഞങ്ങള്‍ അങ്ങയെ മറന്നില്ല; അങ്ങയുടെ ഉടമ്പടിയോട് അവിശ്വസ്തത കാണിച്ചില്ല; എന്നിട്ടും ഇതു ഞങ്ങള്‍ക്കു സംഭവിച്ചു. 18ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികള്‍ അങ്ങയുടെ വഴി വിട്ടുമാറുകയോ ചെയ്തില്ല. 19എന്നിട്ടും അവിടുന്നു ഞങ്ങളെ കുറുനരികളുടെ സങ്കേതത്തില്‍ ചിതറിക്കുകയും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുകയും ചെയ്തു. 20ഞങ്ങള്‍ ഞങ്ങളുടെ മഅബൂദിന്റെ നാമത്തെ മറക്കുകയോ അന്യദേവന്റെ മുന്‍പില്‍ കൈകള്‍ വിരിച്ചു നില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ , 21അതു അള്ളാഹുവിന്റെ കണ്ണില്‍പ്പെടാതിരിക്കുമോ? ഹൃദയരഹസ്യങ്ങള്‍ അവിടുത്തേക്ക് അറിയാമല്ലോ. 22ഞങ്ങള്‍ അങ്ങയെ പ്രതി എല്ലായ്‌പ്പോഴും വധിക്കപ്പെടുന്നു; അറക്കാനുള്ള ആടുകളായി ഞങ്ങള്‍ കരുതപ്പെടുന്നു.

23യാ റബ്ബ്ൽ ആലമീൻ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ!അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ! 24അവിടുന്നു മുഖം മറയ്ക്കുന്നതെന്ത്? ഞങ്ങള്‍ ഏല്‍ക്കുന്ന പീഡനങ്ങളും മര്‍ദനങ്ങളും അവിടുന്നു മറക്കുന്നതെന്ത്? 25ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു. 26ഉണര്‍ന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെ പ്രതി ഞങ്ങളെ മോചിപ്പിക്കണമേ!