അൽ-സബൂർ 18

വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം

18 1യാ റബ്ബ്ൽ ആലമീൻ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. 2അങ്ങാണ് എന്റെ രക്ഷാ ശിലയും കോട്ടയും വിമോചകനും, എന്റെ മഅബൂദും എനിക്ക് അഭയം തരുന്ന പാറയും, എന്റെ പരിചയും രക്ഷാ ശൃംഗവും അഭയ കേന്ദ്രവും. 3സ്തുത്യര്‍ഹനായ റബ്ബ്ൽ ആലമീനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍ നിന്നു രക്ഷിക്കും.

4മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. 5പാതാളപാശം എന്നെ വരിഞ്ഞു മുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെമേല്‍ ഇതാ വീഴുന്നു.

6കഷ്ടതയില്‍ ഞാന്‍ റബ്ബ്ൽ ആലമീനെ വിളിച്ചപേക്ഷിച്ചു; എന്റെ മഅബൂദിനോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

7റബ്ബ്ൽ ആലമീന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി, 8അവിടുത്തെ നാസികയില്‍ നിന്നു ധൂമപടലമുയര്‍ന്നു; വായില്‍ നിന്നു സംഹാരാഗ്‌നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു. 9ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങി വന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു. 10കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പാഞ്ഞുവന്നു. 11അന്ധകാരം കൊണ്ട് അവിടുന്ന് ആവരണം ചമച്ചു; ജലം നിറഞ്ഞ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി. 12അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്ന തേജസ്‌സില്‍ നിന്നു കന്‍മഴയും തീക്കനലും മേഘങ്ങള്‍ ഭേദിച്ചു ഭൂമിയില്‍ പതിച്ചു.

13റബ്ബ്ൽ ആലമീൻ ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്‍മഴയും തീക്കനലും പൊഴിഞ്ഞു. 14അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; മിന്നല്‍പിണര്‍കൊണ്ട് അവരെ പായിച്ചു. 15യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ശാസനയാല്‍ , അങ്ങയുടെ നാസികയില്‍ നിന്നുപുറപ്പെട്ട നിശ്വാസത്താല്‍ , സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.

16ഉന്നതത്തില്‍ നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു. 17പ്രബലനായ ശത്രുവില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു. 18അനര്‍ഥകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു, റബ്ബ്ൽ ആലമീൻ എനിക്ക് അഭയമായിരുന്നു. 19അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.

20എന്റെ നീതിക്കൊത്തവിധം റബ്ബ്ൽ ആലമീൻ എനിക്കു പ്രതിഫലം നല്‍കി; എന്റെ കൈകളുടെ നിര്‍മലതയ്ക്കുചേര്‍ന്ന വിധം എനിക്കു പകരം തന്നു. 21റബ്ബ്ൽ ആലമീന്റെ മാര്‍ഗത്തില്‍ ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്ത് എന്റെ മഅബൂദില്‍ നിന്നു ഞാന്‍ അകന്നു പോയില്ല. 22അവിടുത്തെ കല്‍പനകള്‍ എന്റെ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല. 23അവിടുത്തെ മുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍ നിന്നു ഞാന്‍ അകന്നു നിന്നു. 24എന്റെ നീതിയും കൈകളുടെ നിഷ്‌കളങ്കതയും കണ്ടു റബ്ബ്ൽ ആലമീൻ എനിക്കു പ്രതിഫലം നല്‍കി.

25വിശ്വസ്തനോട് അങ്ങ്‌ വിശ്വസ്തത പുലര്‍ത്തുന്നു; നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു. 26നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു. 27വിനീതരെ അങ്ങ് വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു. 28അങ്ങ് എന്റെ ദീപം കൊളുത്തുന്നു; എന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ എന്റെ അന്ധകാരം അകറ്റുന്നു. 29അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ മഅബൂദിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും; 30മഅബൂദിന്റെ മാര്‍ഗം അവികലമാണ്; റബ്ബ്ൽ ആലമീന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.

31റബ്ബ്ൽ ആലമീനല്ലാതെ മഅബൂദ് ആരുണ്ട്? നമ്മുടെ മഅബൂദല്ലാതെ രക്ഷാശില എവിടെയുണ്ട്? 32അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗം സുരക്ഷിതമാക്കുന്നു. 33അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍ പേടയുടെ വേഗം നല്‍കി; ഉന്നത ഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി. 34എന്റെ കൈകളെ അവിടുന്നു യുദ്ധമുറ അഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന്‍ കഴിയും. 35അങ്ങ് എനിക്കു രക്ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങി നിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി. 36എന്റെ പാത അങ്ങു വിശാലമാക്കി; എന്റെ കാലുകള്‍ വഴുതിയില്ല. 37എന്റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല. 38എഴുന്നേല്‍ക്കാനാവാത്ത വിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു. 39യുദ്ധത്തിനായി ശക്തികൊണ്ട് അങ്ങ് എന്റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി. 40എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു. 41സഹായത്തിനു വേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, റബ്ബ്ൽ ആലമീനോട് അവര്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളിയില്ല. 42കാറ്റില്‍ പറക്കുന്ന ധൂളിപോലെ ഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.

43ജനത്തിന്റെ കലഹത്തില്‍ നിന്ന് അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക് അപരിചിതമായിരുന്ന ജനത എന്നെ സേവിച്ചു. 44എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു. 45അന്യ ജനതകള്‍ക്കു ധൈര്യമറ്റു; കോട്ടകളില്‍ നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു.

46റബ്ബ്ൽ ആലമീൻ ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ മഅബൂദ് സ്തുതിക്കപ്പെടട്ടെ. 47മഅബൂദ് എനിക്കുവേണ്ടി പ്രതികാരം ചെയ്തു; ജനതകളെ എനിക്ക് അധീനമാക്കി. 48ശത്രുക്കളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍ നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.

49ആകയാല്‍ യാ റബ്ബ്ൽ ആലമീൻ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാ സ്‌തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്തുതിക്കും. 50തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു: തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു; ദാവൂദിനോടും അവന്റെ സന്തതിയോടും തന്നെ.