അൽ-സബൂർ 139

അള്ളാഹു സുബ്ആന തഅലാ എല്ലാം കാണുന്നു

139 1യാ റബ്ബ്ൽ ആലമീൻ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.

2ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു.

3എന്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.

4ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ യാ റബ്ബ്ൽ ആലമീൻ, അത് അവിടുന്ന് അറിയുന്നു.

5മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്കു കാവല്‍ നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്.

6ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു; എനിക്ക് അപ്രാപ്യമാം വിധം അത് ഉന്നതമാണ്.

7അങ്ങയില്‍ നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധി വിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?

8ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ ജഹന്നത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്;

9ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ചെന്നുവസിച്ചാല്‍

10അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും.

11ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെഎന്നു ഞാന്‍ പറഞ്ഞാല്‍,

12ഇരുട്ടു പോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശ പൂര്‍ണമായിരിക്കും; എന്തെന്നാല്‍, അങ്ങേക്ക് ഇരുട്ടു പ്രകാശം പോലെതന്നെയാണ്.

13അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ ഉമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.

14ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.

15ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

16എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു.

17യാ അള്ളാ, അവിടുത്തെ ചിന്തകള്‍ എനിക്ക് എത്ര അമൂല്യമാണ്! അവ എത്ര വിപുലമാണ്!

18ഞാന്‍ എണ്ണാന്‍ നോക്കിയാല്‍ അവ മണല്‍ത്തരികളെക്കാളധികമാണ്, ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ കൂടെ ആയിരിക്കും.

19യാ അള്ളാ, അവിടുന്നു ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍! കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍!

20അവര്‍ അങ്ങയെ നീചമായി ധിക്കരിക്കുന്നു; അങ്ങയുടെ നാമത്തെ ദുഷിക്കുന്നു.

21യാ റബ്ബ്ൽ ആലമീൻ, അങ്ങയെ വെറുക്കുന്നവരെ ഞാന്‍ വെറുക്കുന്നില്ലയോ? അങ്ങയെ എതിര്‍ക്കുന്നവരെ ഞാന്‍ ദ്വേഷിക്കുന്നില്ലയോ?

22ഞാന്‍ അവരെ പരിപൂര്‍ണമായി വെറുക്കുന്നു; അവരെ ശത്രുക്കളായി ഞാന്‍ പരിഗണിക്കുന്നു.

23യാ അള്ളാ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്‌സിലാക്കണമേ!

24വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!