ലൂക്കാ 2  

ഈസാ അൽ മസീഹിന്‍റെ ജനനം

2 1അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു. 2ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. 3പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി. 4യൂസുഫ് ദാവൂദ് നബി (അ) ന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍ , 5പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവൂദ് നബി (അ) ന്‍റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ബീവി മറിയത്തോടുകൂടെ പോയി. 6അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവ സമയമടുത്തു. അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. 7അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.

ആട്ടിടയന്‍മാര്‍ക്കു ലഭിച്ച സന്ദേശം

8ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു. 9അള്ളാഹുവിന്‍റെ മലക്ക് അവരുടെ അടുത്തെത്തി. അള്ളാഹുവിന്‍െറ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. 10മലക്ക് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. 11ദാവൂദ് നബി (അ) ന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്, ഇന്നു ജനിച്ചിരിക്കുന്നു. 12ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. 13പെട്ടെന്ന്, ജന്നത്തിലെ സൈന്യത്തിന്‍റെ ഒരു വ്യൂഹം ആ മലക്കിനോടുകൂടെ പ്രത്യക്ഷപ്പെട്ട് ഇലാഹിനെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: 14അത്യുന്നതങ്ങളില്‍ അള്ളാഹുവിനു മഹത്വം! ഭൂമിയില്‍ ഫദുലുൽ ഇലാഹ് ലഭിച്ചവര്‍ക്കു സമാധാനം! 15മലക്കുകള്‍ അവരെ വിട്ട്, ജന്നത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലെഹെം വരെ പോകാം. പടച്ചോന്‍ നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. 16അവര്‍ അതിവേഗം പോയി മറിയം ബീവി (റ) ത്തെയും യൂസുഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. 17അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. 18അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. 19മറിയം ബീവി (റ) ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. 20തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്ത സകല കാര്യങ്ങളെയും കുറിച്ച് അള്ളാഹുവിനു ഇബാദത്ത് ചെയ്യുകയും ദിക്റ് ചൊല്ലുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി.

സുന്നത്ത് കഴിപ്പിക്കലും, സമര്‍പ്പണവും

21ശിശുവിനെ സുന്നത്ത് കഴിപ്പിക്കാനുള്ള എട്ടാം ദിവസം ആയപ്പോള്‍, ഈസാ അൽ മസീഹ് ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, അള്ളാഹുവിന്‍റെ മലക്ക് നിര്‍ദേശിച്ചിരുന്ന, ഈസാ എന്ന പേര് നല്‍കി. 22മൂസാ നബി (അ) യുടെ ശരീഅത്ത്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ അള്ളാഹുവിന് സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. 23കടിഞ്ഞൂല്‍ പുത്രന്‍മാരൊക്കെയും അള്ളാഹുവിന്‍റെ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും, 24ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ഖുർബാനി അര്‍പ്പിക്കണം എന്നും അള്ളാഹുവിന്‍റെ ശരീഅത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.

ശിമയോനും അന്നായും

25ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും അള്ളാഹുവിന്‍റെ ഭക്തനും ഇസ്രായേലിന്‍െറ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. റൂഹുല്‍ ഖുദ്ധദ്ദൂസ് അവന്‍െറ മേല്‍ ഉണ്ടായിരുന്നു. 26അള്ളാഹുവിന്‍റെ അഭിഷിക്തനെ കാണുന്നതു വരെ മരിക്കുകയില്ല എന്ന് റൂഹുല്‍ ഖുദ്ധദ്ദൂസ് അവന് വെളിപ്പെടുത്തിയിരുന്നു. 27റൂഹുല്‍ ഖുദ്ധദ്ദൂസിന്‍റെ പ്രേരണയാല്‍ അവന്‍ ബൈത്തുള്ളയിലേക്കു വന്നു. നിയമ പ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ ഈസാ അൽ മസീഹിനെ മാതാപിതാക്കന്‍മാര്‍ ബൈത്തുള്ളയില്‍ കൊണ്ടു ചെന്നു. 28ശിമയോന്‍ ഈസാ അൽ മസീഹിനെ കൈയിലെടുത്ത്, അള്ളാഹുവിനെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: 29റബ്ബേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! 30എന്തെന്നാല്‍, 31സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന നജാത്ത് എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. 32അത് വിജാതീയര്‍ക്കു വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍െറ മഹിമയും ആണ്. 33ഈസായെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് ഈസായുടെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. 34ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് ഈസാ അൽ മസീഹിൻറെ ഉമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദ വിഷയമായ ദൃഷ്ടാന്തവുമായിരിക്കും. 35അങ്ങനെ, അനേകരുടെ ഹൃദയ വിചാരങ്ങള്‍ വെളിപ്പെടും. നിന്‍െറ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറുകയും ചെയ്യും. 36ഫനുവേലിന്‍റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. 37എണ്‍പത്തി നാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. 38അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് അള്ളാഹുവിനു ഇബാദത്ത് ചെയ്യുകയും ദിക്റ് ചൊല്ലുകയും ചെയ്തുകൊണ്ടും ജറുസലെമില്‍ നജാത്ത് പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. 39അള്ളാഹുവിന്‍റെ ശരീഅത്ത് പ്രകാരം എല്ലാം നിവര്‍ത്തിച്ച ശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. 40ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ഫദുലുൽ ഈസാ അൽ മസീഹിൻറെ മേല്‍ ഉണ്ടായിരുന്നു.

ബാലനായ ഈസാ അൽ മസീഹ് ബൈത്തുള്ളയില്‍

41ഈസാ അൽ മസീഹിൻറെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാപ്പെരുനാളിന് ജറുസലെമില്‍ പോയിരുന്നു. 42ഈസാ അൽ മസീഹിനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ പെരുനാളിനു പോയി. 43പെരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ ഈസാ അൽ മസീഹ് ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. 44ഈസാ അൽ മസീഹ് യാത്രാ സംഘത്തിന്‍െറ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ 45അന്വേഷിച്ചിട്ടു കാണായ്കയാല്‍, ഈസാ അൽ മസീഹിനെ തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി. 46മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ ഈസാ അൽ മസീഹിനെ ബൈത്തുള്ളയില്‍ കണ്ടെത്തി. ഈസാ അൽ മസീഹ് ഔല്യാക്കന്‍മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. 47കേട്ടവരെല്ലാം ഈസാ അൽ മസീഹിൻറെ ബുദ്ധി ശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. 48ഈസാ അൽ മസീഹിനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. ഈസാ അൽ മസീഹിൻറെ ഉമ്മ ഈസാ അൽ മസീഹിനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്കണ്ടയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: 49നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍െറ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? 50ഈസാ അൽ മസീഹ് തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. 51പിന്നെ ഈസാ അൽ മസീഹ് അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. 52ഈസാ അൽ മസീഹ് ജ്ഞാനത്തിലും പ്രായത്തിലും അള്ളാഹുവിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.


അടിക്കുറിപ്പുകൾ