സൂറ അൽ-വജ്ഹ 50

യാഖൂബിനെ ഖബറടക്കുന്നു

50 1യൂസുഫ് തന്‍റെ പിതാവിന്‍റെ മുഖത്തേയ്ക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു. 2അവന്‍ തന്‍റെ ദാസന്‍മാരായ വൈദ്യന്‍മാരോടു പിതാവിന്‍റെ ശരീരത്തില്‍ പരിമള ദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു. 3അതിനു നാല്‍പതു ദിവസമെടുത്തു. കാരണം, പരിമള ദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.

4അവനു വേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, യൂസുഫ് ഫിർഔന്‍റെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയവു ചെയ്ത് ഫിർഔനോട് ഇങ്ങനെ ഉണര്‍ത്തിക്കുക: 5എന്‍റെ പിതാവ് എന്നെക്കൊണ്ട് ഒരു പ്രതിജ്ഞ ചെയ്യിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ മരിക്കാറായി; കാനാന്‍ദേശത്ത് എനിക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയിരിക്കുന്ന ഖബറിടത്തിൽത്തന്നെ നീ എന്നെ ഖബറടക്കണം. അതുകൊണ്ട്, ഞാന്‍ പോയി എന്‍റെ പിതാവിനെ ഖബറടക്കട്ടെ; അതുകഴിഞ്ഞു ഞാന്‍ തിരിച്ചുവരും. 6ഫിർഔൻ പറഞ്ഞു: നീ പോയി അവന്‍ പ്രതിജ്ഞ ചെയ്യിച്ചതനുസരിച്ച് അവനെ ഖബറടക്കുക. 7യൂസുഫ് പിതാവിനെ ഖബറടക്കാൻ പോയി. ഫിർഔന്‍റെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്‍മാരും അവനോടൊപ്പംപോയി. 8യൂസുഫിന്‍റെ വീട്ടുകാരും സഹോദരന്‍മാരും പിതാവിന്‍റെ കുടുംബവും അവന്‍റെ കൂടെ ഉണ്ടായിരുന്നു. കുട്ടികളും ആടുമാടുകളും മാത്രമേ കേസെം (ഗോഷെൻ) ദേശത്തു ശേഷിച്ചുള്ളൂ. 9രഥങ്ങളും കുതിരക്കാരും അവനെ അനുഗമിച്ചു. അതു വലിയൊരു സംഘമായിരുന്നു. 10ഉർദൂന് അക്കരെയുള്ള അത്താദിലെ മെതിസ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിലപിച്ചു. അവന്‍ ഏഴുദിവസം പിതാവിനെയോര്‍ത്തു വിലപിച്ചു. 11അന്നാട്ടുകാരായ കാനാന്യര്‍ അത്താദിന്‍റെ മെതിക്കളത്തില്‍ നടന്ന ഈ വിലാപം കേട്ടപ്പോള്‍, ഈജിപ്തുകാര്‍ക്കു വളരെ ഗൗരവമുള്ള ഒരു വിലാപമാണിത് എന്നുപറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ആബേല്‍ മിസ്രയിം എന്നു പേരുണ്ടായി. അതു ഉർദൂന് അക്കരെയാണ്. 12അങ്ങനെ, യാഖൂബ് ആവശ്യപ്പെട്ടതു പോലെ അവന്‍റെ മക്കള്‍ പ്രവര്‍ത്തിച്ചു. 13അവര്‍ അവനെ കാനാന്‍ ദേശത്തു കൊണ്ടു പോയി. മാമ്രേക്കു കിഴക്ക് മക്‌പെലായിലുള്ള വയലിലെ ഗുഹയില്‍ ഖബറടക്കി. ഇബ്രാഹീം ഹിത്യനായ എഫ്രോണില്‍ നിന്നു ഖബർസ്ഥാനു വേണ്ടി വയലുള്‍പ്പെടെ അവകാശമായി വാങ്ങിയതാണ് ആ ഗുഹ. പിതാവിനെ ഖബറടക്കിയതിനുശേഷം, 14യൂസുഫ് സഹോദരന്‍മാരും കൂടെപ്പോയ എല്ലാവരുമൊത്ത്, ഈജിപ്തിലേക്കു മടങ്ങി.

15തങ്ങളുടെ പിതാവു മരിച്ചപ്പോള്‍ യൂസുഫിന്‍റെ സഹോദരന്‍മാര്‍ പറഞ്ഞു: ഒരു പക്‌ഷേ, യൂസുഫ് നമ്മെ വെറുക്കുകയും നാം ചെയ്ത ദ്രോഹത്തിനെല്ലാം പകരം വീട്ടുകയും ചെയ്യും. 16പിതാവു മരിക്കുന്നതിനു മുമ്പ് ഇങ്ങനെ കല്‍പിച്ചിരുന്നു, എന്നുപറയാന്‍ അവര്‍ ഒരു ദൂതനെ അവന്‍റെ അടുത്തേക്കയച്ചു. 17യൂസുഫിനോടു പറയുക: അങ്ങയുടെ സഹോദരന്‍മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്ഷമിക്കുക. അവര്‍ അങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്‍റെ മഅബൂദിൻറെ ദാസന്‍മാരുടെ തെറ്റുകള്‍ പൊറുക്കണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ യൂസുഫ് കരഞ്ഞു പോയി. 18സഹോദരന്‍മാര്‍വന്ന് അവന്‍റെ മുന്‍പില്‍ വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്. 19യൂസുഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ മഅബൂദിൻറെ സ്ഥാനത്താണോ? 20നിങ്ങള്‍ എനിക്കു തിന്‍മ ചെയ്തു. പക്‌ഷേ, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതു പോലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. 21അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന്‍ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.

യൂസുഫിന്‍റെ വഫാത്ത്

22യൂസുഫും അവന്‍റെ പിതാവിന്‍റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. യൂസുഫ് നൂറ്റിപ്പത്തു കൊല്ലം ജീവിച്ചു. 23തോയിബിൻറെ (എഫ്രായീം) മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു. മനാസ്‌സെയുടെ മകനായ മാക്കീറിന്‍റെ കുഞ്ഞുങ്ങളും യൂസുഫിന്‍റെ മടിയില്‍ കിടന്നിട്ടുണ്ട്. 24യൂസുഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, അള്ളാഹു സുബുഹാന തഅലാ നിങ്ങളെ സന്ദര്‍ശിക്കും. ഇബ്രാഹീമിനും യിഷഹാക്കിനും യാഖൂബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടു പോകും. 25അള്ളാഹു സുബുഹാന തഅലാ നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നു കൊണ്ടു പോകണം, എന്നു തന്‍റെ സഹോദരന്‍മാരോടു പറഞ്ഞ് യൂസുഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു. 26നൂറ്റിപ്പത്തു വയസ്‌സായപ്പോള്‍ യൂസുഫ് വഫാത്തായി. അവര്‍ അവനെ പരിമള ദ്രവ്യം പൂശി ഈജിപ്തില്‍ ഒരു തഅബൂത്തിൽ സൂക്ഷിച്ചു.


അടിക്കുറിപ്പുകൾ