സൂറ അൽ-വജ്ഹ 31

യാഖൂബ് ഒളിച്ചോടുന്നു

31 1ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാഖൂബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാഖൂബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവന്‍ ഈ സ്വത്തൊക്കെ സമ്പാദിച്ചത്. 2ലാബാനു തന്നോടു പണ്ടത്തെപ്പോലെ താത്പര്യമില്ലെന്ന് അവന്റെ മുഖഭാവത്തില്‍ നിന്നു യാഖൂബിനു മനസ്‌സിലായി. 3റബ്ബുൽ ആലമീൻ യാഖൂബിനോട് അരുളിച്ചെയ്തു: നിന്റെ പിതാക്കന്‍മാരുടെയും ചാര്‍ച്ചക്കാരുടെയും നാട്ടിലേക്കു തിരിച്ചു പോവുക. ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും.

4യാഖൂബ് റാഹീലിനെയും ലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയലിലേക്കു വിളിപ്പിച്ചു. 5അവന്‍ അവരോടു പറഞ്ഞു: മുമ്പത്തെപ്പോലെയല്ല നിങ്ങളുടെ പിതാവിന് എന്നോടുള്ള മനോഭാവം. എന്നാല്‍, എന്റെ പിതാവിന്റെ മഅബൂദ് എന്റെ കൂടെ ഉണ്ടായിരുന്നു. 6എന്റെ കഴിവു മുഴുവനും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനു വേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7എന്നിട്ടും നിങ്ങളുടെ പിതാവ് എന്നെ ചതിക്കുകയും പത്തു തവണ എന്റെ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തു. പക്‌ഷേ, എന്നെ ദ്രോഹിക്കാന്‍ മഅബൂദ് അവനെ അനുവദിച്ചില്ല. 8പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലി എന്ന് അവന്‍ പറഞ്ഞാല്‍ എല്ലാ ആടും പുള്ളിയുള്ളതിനെ പ്രസവിക്കും. അതല്ല, വരയുള്ള ആടുകളായിരിക്കും നിനക്കു കൂലി എന്ന് അവന്‍ പറഞ്ഞാല്‍, ആടുകളൊക്കെ വരയുള്ളതിനെ പ്രസവിക്കും. 9അങ്ങനെ മഅബൂദ് നിങ്ങളുടെ പിതാവിന്റെ ആടുകളെ അവനില്‍ നിന്നെടുത്ത് എനിക്കു തന്നിരിക്കുന്നു. 10ആടുകള്‍ ഇണ ചേരുന്ന കാലത്ത് എനിക്കുണ്ടായ സ്വപ്നത്തില്‍ ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇണ ചേരുന്ന മുട്ടാടുകളൊക്കെ പൊട്ടും പുള്ളിയും വരയുമുള്ളവയായിരുന്നു. 11അപ്പോള്‍ അള്ളാഹുവിൻറെ മലക്ക് സ്വപ്നത്തില്‍ യാഖൂബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു. 12മലക്ക് പറഞ്ഞു: തലയുയര്‍ത്തി നോക്കുക. ഇണ ചേരുന്ന മുട്ടാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണ്. ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്. 13നീ കല്‍ത്തൂണിന് അഭിഷേകം ചെയ്യുകയും വ്രതമെടുക്കുകയും ചെയ്ത സ്ഥലമായ ബൈത്തുള്ളയിലെ ഇലാഹാണ് ഞാന്‍. എഴുന്നേറ്റ് ഇവിടം വിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചു പോവുക. 14റാഹീലും ലെയായും പറഞ്ഞു: നമ്മുടെ പിതാവിന്റെ വീട്ടില്‍ നമുക്ക് എന്തെങ്കിലും ഓഹരിയോ അവകാശമോ ഉണ്ടോ? 15നമ്മളെ അന്യരായിട്ടല്ലേ അവന്‍ കരുതുന്നത്? നമ്മെ വില്‍ക്കുകയും കിട്ടിയ പണം തിന്നു നശിപ്പിക്കുകയുമല്ലേ ചെയ്തത്? 16നമ്മുടെ പിതാവില്‍ നിന്നു മഅബൂദ് എടുത്തുമാറ്റിയ സ്വത്തെല്ലാം നമുക്കും നമ്മുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍, മഅബൂദ് അങ്ങയോടു കല്‍പിച്ചതു ചെയ്യുക.

17യാഖൂബ് മക്കളെയും ബീവിമാരെയും ഒട്ടകപ്പുറത്തു കയറ്റി. 18അവര്‍ കാലികളെയും ആടുമാടുകളെയും തെളിച്ചു കൊണ്ട് പാദാന്‍ ആരാമില്‍ വച്ചു സമ്പാദിച്ച സകല സ്വത്തുക്കളുമായി കാനാന്‍ ദേശത്തു തന്റെ പിതാവായ ഇഷഹാക്കിൻറെ അടുത്തേക്കു പുറപ്പെട്ടു. ലാബാന്‍ ആടുകളുടെ രോമം വെട്ടാന്‍ പോയിരിക്കുകയായിരുന്നു. 19റാഹീൽ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു. 20അരമായനായ ലാബാനെ യാഖൂബ് കബളിപ്പിച്ചു സ്ഥലം വിട്ടു പോകാന്‍ ഉദ്‌ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല. 21തനിക്കുള്ളതെല്ലാം എടുത്തുകൊണ്ടാണ് അവന്‍ സ്ഥലം വിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനു നേരെ തിരിഞ്ഞു.

ലാബാന്‍ പിന്‍തുടരുന്നു

22യാഖൂബ് ഒളിച്ചു പോയ കാര്യം മൂന്നാം ദിവസമാണു ലാബാന്‍ അറിഞ്ഞത്. 23തന്റെ സഹോദരന്‍മാരെയും കൂട്ടി ലാബാന്‍ ഏഴു ദിവസം യാഖൂബിനെ പിന്‍തുടര്‍ന്ന് മലമ്പ്രദേശമായ ഗിലയാദില്‍ വെച്ച് അവന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു. 24എന്നാല്‍ മഅബൂദ് രാത്രി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അരമായനായ ലാബാനോടു പറഞ്ഞു: നല്ലതോ ചീത്തയോ ആയ ഒരു വാക്കു പോലും യാഖൂബിനോടു പറയാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക.

25യാഖൂബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാന്‍ അവന്റെ മുന്‍പില്‍ കടന്നു. തന്റെ ചാര്‍ച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു. 26ലാബാന്‍ യാഖൂബിനോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? എന്നെ കബളിപ്പിച്ചു വാളാല്‍ നേടിയ തടവുകാരെപ്പോലെ എന്റെ പെണ്‍മക്കളെ കൊണ്ടു പോകുന്നതെന്തുകൊണ്ട്? 27എന്നെ കബളിപ്പിച്ച് എന്നോടു പറയാതെ ഒളിച്ചോടിയത് എന്തിനാണ്? ഞാന്‍ ആഹ്ലാദത്തോടെ പാട്ടുപാടി കിന്നരവും വീണയും വായിച്ചു നിങ്ങളെ യാത്രയാക്കുമായിരുന്നല്ലോ. 28എനിക്ക് എന്റെ പുത്രന്‍മാരെയും പുത്രിമാരെയും ചുംബിക്കുന്നതിന് അവസരം തരാഞ്ഞതെന്ത്? നീ ബുദ്ധിശൂന്യമായിട്ടാണു പ്രവര്‍ത്തിച്ചത്. നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും. 29എന്നാല്‍, നല്ലതോ ചീത്തയോ ആയിയാതൊന്നും യാഖൂബിനോടു പറയാതിരിക്കാന്‍ സൂക്ഷിക്കുക എന്ന് നിങ്ങളുടെ പിതാവിന്റെ മഅബൂദ് കഴിഞ്ഞരാത്രി എന്നോടു പറഞ്ഞു. 30പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്‍മാരെ കട്ടെടുത്തത് എന്തിന്? 31യാഖൂബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലം പ്രയോഗിച്ച് എന്നില്‍ നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. 32അങ്ങയുടെ ദേവന്‍മാര്‍ ആരുടെ കൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി തിരിച്ചെടുത്തു കൊള്ളുക. റാഹീൽ ദേവന്‍മാരെ മോഷ്ടിച്ച വിവരം യാഖൂബ് അറിഞ്ഞിരുന്നില്ല.

33ലാബാന്‍ യാഖൂബിൻറെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന് അവന്‍ റാഹീലിൻറെ കൂടാരത്തിലേക്കു ചെന്നു. 34റാഹീൽ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടക ഭാണ്ഡത്തിലൊളിച്ച് അതിന്‍മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെത്തിയല്ല. 35റാഹീൽ പിതാവിനോടു പറഞ്ഞു: അങ്ങയുടെ മുന്‍പില്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്. അവന്‍ തിരഞ്ഞെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ല.

36അപ്പോള്‍ രോഷാകുലനായ യാഖൂബ് ലാബാനോടു കയര്‍ത്തു. അവന്‍ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റം എന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? 37എന്റെ സാധനങ്ങളൊക്കെ പരിശോധിച്ചില്ലേ? അങ്ങയുടെ വീട്ടുവകകളില്‍ എന്താണ് അതില്‍ കണ്ടെത്തിയത്? അങ്ങയുടെയും എന്റെയും സഹോദരങ്ങളുടെ മുന്‍പില്‍ അവയൊക്കെ നിരത്തിവയ്ക്കുക. അവര്‍ വിധിപറയട്ടെ. 38ഇരുപതു കൊല്ലം ഞാന്‍ അങ്ങയുടെ കൂടെയായിരുന്നു. അങ്ങയുടെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ഗര്‍ഭച്ഛിദ്രം സംഭവിച്ചിട്ടില്ല. അങ്ങയുടെ മുട്ടാടുകളെ ഞാന്‍ കൊന്നുതിന്നിട്ടില്ല. 39കാട്ടു മൃഗങ്ങള്‍ കടിച്ചുകീറിയവയെ ഞാന്‍ അങ്ങയുടെയടുത്തു കൊണ്ടു വന്നിട്ടില്ല. ആ നഷ്ടം ഞാന്‍ തന്നെ സഹിച്ചു. രാത്രിയിലോ പകലോ കളവു പോയവയ്ക്കും അങ്ങ് എന്നില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കിയിരുന്നു. 40അതായിരുന്നു എന്റെ സ്ഥിതി. പകല്‍ ചൂടും രാത്രി തണുപ്പും എന്നെ കാര്‍ന്നു തിന്നു. ഉറക്കം എന്റെ കണ്ണുകളില്‍നിന്ന് ഓടിയകന്നു. 41ഇരുപതു കൊല്ലം ഞാന്‍ അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലു കൊല്ലം അങ്ങയുടെ രണ്ടു പെണ്‍ മക്കള്‍ക്കു വേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കു വേണ്ടിയും ഞാന്‍ വേലചെയ്തു. പത്തു തവണ അങ്ങ് എന്റെ കൂലിയില്‍ മാറ്റം വരുത്തി. 42എന്റെ പിതാവായ ഇബ്രാഹീമിൻറെ മഅബൂദും ഇഷഹാക്കിൻറെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ് എന്നെ വെറും കൈയോടെ പറഞ്ഞു വിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും മഅബൂദ് കണ്ടു. അതു കൊണ്ടാണു കഴിഞ്ഞ രാത്രി അവിടുന്ന് അങ്ങയെ ശകാരിച്ചത്.

ലാബാനുമായി ഉടമ്പടി

43ലാബാന്‍ യാഖൂബിനോടു പറഞ്ഞു: ഈ പെണ്‍മക്കള്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. ഈ ആട്ടിന്‍ കൂട്ടവും എന്റേതു തന്നെ. ഈ കാണുന്നതൊക്കെ എന്റേതാണ്. എന്റെ ഈ പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും വേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍ കഴിയുക? 44നമുക്കൊരു ഉടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മധ്യേ അതൊരു സാക്ഷ്യമായിരിക്കട്ടെ. 45അപ്പോള്‍ യാഖൂബ് ഒരു കല്ലെടുത്ത് തൂണായി കുത്തി നിര്‍ത്തി. 46കല്ലു പെറുക്കിക്കൂട്ടുക, യാഖൂബ് തന്റെ ചാര്‍ച്ചക്കാരോടു പറഞ്ഞു. അവര്‍ കല്ലെടുത്ത് ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിന്‍മേല്‍ ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു. 47ലാബാന്‍ അതിനെ യേഗാര്‍സഹദൂത്ത എന്നു വിളിച്ചു, യാഖൂബ് അതിനെ ഗലേദ് എന്നും. 48ഈ കല്‍ക്കൂമ്പാരം എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കും എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടാണ്, ഗലേദ് എന്ന് അതിനു പേരു ലഭിച്ചത്. തൂണിനു മിസ്പ എന്നു പേരിട്ടു. 49കാരണം, ലാബാന്‍ പറഞ്ഞു: നാം പരസ്പരം പിരിഞ്ഞിരിക്കുമ്പോള്‍ റബ്ബുൽ ആലമീൻ എനിക്കും നിനക്കും മധ്യേ കാവലായിരിക്കട്ടെ. 50എന്റെ പുത്രിമാരോടു നീ അപമര്യാദയായി പെരുമാറുകയോ എന്റെ പുത്രിമാര്‍ക്കു പുറമേ നീ ബീവിമാരെ സ്വീകരിക്കുകയോ ചെയ്താല്‍ ആരും നമ്മുടെ കൂടെയില്ലെങ്കിലും മഅബൂദ് നമുക്കു മധ്യേ സാക്ഷിയാണെന്ന് ഓര്‍ക്കുക.

51ലാബാന്‍ യാഖൂബിനോടു പറഞ്ഞു: എനിക്കും നിനക്കും മധ്യേ ഞാന്‍ ഉയര്‍ത്തിയിരിക്കുന്ന ഈ തൂണും കല്‍ക്കൂമ്പാരവും കാണുക. 52നിന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാനും എന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീയും കടക്കുകയില്ല എന്നതിന് ഈ കൂമ്പാരവും തൂണും സാക്ഷിയായിരിക്കട്ടെ. 53ഇബ്രാഹീമിൻറെയും നാഹോറിന്റെയും അവരുടെ പിതാവിന്റെയും മഅബൂദ് നമുക്കു മധ്യേ വിധിയാളനായിരിക്കട്ടെ. യാഖൂബും തന്റെ പിതാവായ ഇഷഹക്കു ഭയപ്പെട്ടിരുന്ന മഅബൂദിൻറെ നാമത്തില്‍ സത്യം ചെയ്തു. 54മലമുകളില്‍ യാഖൂബു ഖുർബാനിയർപ്പിക്കുകയും അപ്പം ഭക്ഷിക്കാന്‍ തന്റെ ചാര്‍ച്ചക്കാരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ അപ്പം ഭക്ഷിച്ച്, രാത്രി മുഴുവന്‍ മല മുകളില്‍ കഴിച്ചുകൂട്ടി.

55ലാബാന്‍ അതിരാവിലെ എഴുന്നേറ്റ് തന്റെ മക്കളെയും മക്കളുടെ മക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ട് വീട്ടിലേക്കു മടങ്ങി.