കൊലൊസ്സ്യർ 2  

2 1നിങ്ങള്‍ക്കു വേണ്ടിയും ലവൊദീക്യായിലുള്ളവര്‍ക്കു വേണ്ടിയും എന്റെ മുഖം നേരിട്ടു കണ്ടിട്ടില്ലാത്ത അനേകര്‍ക്കു വേണ്ടിയും ഞാന്‍ എത്ര ശക്തമായി പോരാടുന്നെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 2സ്‌നേഹത്താല്‍ പരസ്പര ബദ്ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസവും സുനിശ്ചിതമായ ബോധ്യത്തിന്റെ പൂര്‍ണ സമ്പത്തും അള്ളാഹുവിൻറെ രഹസ്യമായ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. 3ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്. 4ഞാനിതു പറയുന്നത് വഞ്ചനാത്മകമായ വാക്കുകള്‍ കൊണ്ട് ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കുവാന്‍ വേണ്ടിയാണ്. 5ഞാന്‍ ശാരീരികമായി നിങ്ങളില്‍ നിന്നു വിദൂരസ്ഥനാണെങ്കിലും അള്ളാഹുവിൻറെ റൂഹിൽ നിങ്ങളുടെ കൂടെയാണ്. നിങ്ങളുടെ ജീവിത ക്രമവും ഈസാ അൽ മസീഹിലുള്ള അടിയുറച്ച ഈമാനും കണ്ടു ഞാന്‍ സന്തോഷിക്കു കയും ചെയ്യുന്നു.

ഈസാ അൽ മസീഹിൽ പൂര്‍ണത

6ഈസാ അൽ മസീഹിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍. 7അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച ഈമാനിൽ ദൃഢത പ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്ഞതാ പ്രകാശനത്തില്‍ മുഴുകുവിന്‍.

8ഈസാ അൽ മസീഹിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂല ഭൂതങ്ങള്‍ക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ഥ പ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 9ഇലാഹിൻറെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു. 10എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്. 11അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന ചേലാ കർമ്മമല്ല, ശരീരത്തിന്റെ അധമ വാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന ഈസാ അൽ മസീഹിന്റെ ചേലാകർമ്മം. 12ഗുസ്സൽ വഴി നിങ്ങള്‍ അവനോടൊപ്പം മയ്യത്തടക്കി; മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച അള്ളാഹുവിൻറെ പ്രവര്‍ത്തനത്തിലുള്ള ഈമാൻ നിമിത്തം നിങ്ങള്‍ അവനോടു കൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 13നിങ്ങള്‍ പാപങ്ങള്‍ നിമിത്തം മൃതരും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു. 14നമുക്കു ദോഷകരമായി നിന്ന ലിഖിത നിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്തു. 15ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശിലെ ഖുർബാനിയിൽ അവയുടെമേല്‍ വിജയം ആഘോഷിച്ചു കൊണ്ട് അവയെ പരസ്യമായി അവഹേളന പാത്രങ്ങളാക്കി.

16ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെ തന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും. 17ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ഈസാ അൽ മസീഹും. 18മായാ ദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപട വിനയത്തിലും ദൈവ ദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടു കൂടെ വ്യര്‍ഥമായി അഹങ്കരിക്കുന്നവരത്രേ. 19അവര്‍ ശിരസ്‌സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്ധി ബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ഇലാഹിൻറ ഇഷ്ടാനുസരണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിരസ്‌സില്‍ നിന്നാണല്ലോ.

ഈസാ അൽ മസീഹിൽ പുതുജീവിതം

20ഈസാ അൽ മസീഹിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂല ഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍, ഇനിയും ലോകത്തിന്‍േറതെന്ന മട്ടില്‍ ജീവിക്കുന്നതെന്തിന്? 21സ്പര്‍ശിക്കരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത് എന്നീ നിബന്ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്? 22ഉപയോഗിക്കുമ്പോള്‍ നശിച്ചു പോകുന്നവയെപ്പറ്റിയുള്ളതാണ് ഈ നിബന്ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്ധാന്തങ്ങളും അനുസരിച്ചുള്ളവയാണ്. 23തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ , വിജ്ഞാനത്തിന്റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്ക്കുയാതൊരു മൂല്യവുമില്ല.


അടിക്കുറിപ്പുകൾ